ആർഎസ്എസ് ശാഖയിലെ പീഡനം; അനന്തു അജിയുടെ ആത്മഹത്യയിൽ നിതീഷ് മുരളീധരനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം
പ്രകൃതി വിരുദ്ധ പീഡനത്തിന് കേസ് എടുക്കാമെന്നും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നിയമോപദേശം

തിരുവനന്തപുരം: അനന്തു അജിയുടെ ആത്മഹത്യയിൽ നിതീഷ് മുരളീധരനെതിരെ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം. പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ് എടുക്കാമെന്നും പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നുമാണ് പൊലീസിന് ലഭിച്ച നിയമോപദേശം. പുറത്തുവന്നത് ശക്തമായ തെളിവാണ്, അതിന് നിയമസാധുതയുണ്ട്. വിഡിയോ അടിസ്ഥാനപ്പെടുത്തി കേസ് എടുക്കാമെന്നാണ് മനു കല്ലമ്പള്ളി നൽകിയ നിയമോപദേശം.
തമ്പാനൂർ പൊലീസിനോ പൊൻകുന്നം പൊലിസിനോ കേസ് എടുക്കാം. പൊൻകുന്നം പൊലീസ് കേസ് എടുക്കുന്നതാണ് ഉചിതമെന്നും നിയമോപദേശത്തിൽ പറയുന്നു. പീഡനം നടന്നത് പൊൻകുന്നം പൊലീസ് സ്റ്റേഷൻ പരിധിയിലാണ്. കൂടുതൽ തെളിവുകൾ അടിസ്ഥാനപ്പെടുത്തി മാത്രമേ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താൻ സാധിക്കുകയുള്ളു എന്നും നിയമോപദേശത്തിൽ ഉണ്ട്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തുന്നുണ്ടെങ്കിൽ അത് തമ്പാനൂർ പൊലീസായിരിക്കും ചെയ്യുക. തമ്പാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അനന്തു ആത്മഹത്യ ചെയ്തത്.
ആർഎസ്എസ് ക്യാമ്പുകളിൽ നിന്ന് ലൈംഗികപീഡനം ഏൽക്കേണ്ടി വന്നു അതാണ് തന്റെ ആത്മഹത്യക്ക് കാരണം എന്ന് വീഡിയോയിൽ പറഞ്ഞാണ് അനന്തു അജി ആത്മഹത്യ ചെയ്തത്. മുൻ കൂട്ടി ചിത്രീകരിച്ച വീഡിയോ ബുധനാഴ്ച വൈകീട്ടാണ് പുറത്തുവന്നത്. നാല് വയസ്സുമുതൽ സമീപവാസിയായ ആർഎസഎസ് പ്രവർത്തകൻ നിതീഷ് മുരളീധരൻ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തു. ആർഎസ്എസ് ക്യാമ്പുകളിൽ മാനസികവും ശാരീരികവും ലൈംഗികവുമായ ദുരുപയോഗങ്ങൾ നടക്കുന്നുണ്ടെന്നും ഒരിക്കലും ആർഎസ്എസുകാരനുമായി കൂട്ടുകൂടരുതെന്നും പറഞ്ഞായിരുന്നു അനന്തു അജിയുടെ വിഡിയോ.
Adjust Story Font
16

