Quantcast

എം.ജി സർവകലാശാല സംഘർഷ കേസില്‍ പരാതിക്കാർ മൊഴി നല്‍കിയില്ല: നേതാക്കളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് പോലീസ്

സ്ത്രീത്വത്തെ അപമാനിച്ചു, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നീ പരാതികളാണ് എസ്.എഫ്.ഐയും എ.ഐ.എസ്.എഫും നൽകിയത്. രണ്ടു പരാതികളിലും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്.

MediaOne Logo

Web Desk

  • Published:

    24 Oct 2021 7:29 AM GMT

എം.ജി സർവകലാശാല സംഘർഷ കേസില്‍ പരാതിക്കാർ മൊഴി  നല്‍കിയില്ല: നേതാക്കളെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്ന് പോലീസ്
X

എം.ജി സർവകലാശാലയിലെ എസ്.എഫ്.ഐ- എ.ഐ.എസ്.എഫ്‌ സംഘർഷത്തെ തുടർന്നുണ്ടായ കേസുകളിൽ സംഘടനാ നേതാക്കള്‍ മൊഴി നല്‍കിയില്ല. ഇരുപക്ഷത്തുമുള്ള നേതാക്കളെ ബന്ധപ്പെടാനാകുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് നേരിട്ടെത്തി മൊഴി നല്‍കാത്തതെന്നാണ് എ.ഐ.എസ്.എഫ്‌ വിശദീകരണം.

സ്ത്രീത്വത്തെ അപമാനിച്ചു, ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്നീ പരാതികളാണ് എസ്.എഫ്.ഐയും എ.ഐ.എസ്.എഫും നൽകിയത്. രണ്ടു പരാതികളിലും ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസ്. കോട്ടയം ഗാന്ധി നഗര്‍ പോലീസ് അന്വേഷിക്കുന്ന കേസില്‍ മഹസര്‍ പോലും എഴുതാന്‍ സാധിച്ചിട്ടില്ല. ഇരു പക്ഷത്തുമുള്ള പരാതിക്കാര്‍ മൊഴി നല്‍കാത്തതാണ് തടസ്സം. പലതവണ വിളിച്ചിട്ടും പരാതിക്കാര്‍ ഫോണ്‍ എടുത്തില്ലെന്നാണ് പൊലീസ് ന്യായം. ഇതോടെ കേസ് മുന്നോട്ട് കൊണ്ടുപോകാനാകാതെ പൊലീസ് വെട്ടിലായി.

എ.ഐ.എസ്.എഫ് വനിത നേതാവിന്റെ മൊഴി പോലീസ് നേരത്തേ രേഖപ്പെടുത്തിയിട്ടുണ്ട്. എസ്.എഫ്.ഐയുടെ പരാതി വന്നതോടെ ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ പോലീസ് തീരുമാനിച്ചു. വനിത നേതാവിന് ആരോഗ്യപ്രശ്നങ്ങളുള്ളതിനാല്‍ ഹാജരാകാനാകില്ലെന്നാണ് എ.ഐ.എസ്.എഫ് നേതാക്കൾ പറയുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ എസ്എഫ്ഐ ജില്ലാ നേതാക്കൾ തയ്യാറായിട്ടില്ല.

എപ്പോൾ മൊഴി നൽകുമെന്ന കാര്യത്തിലും എസ്.എഫ്.ഐയിലെ പരാതിക്കാർ നിലപാട് വ്യക്തമാക്കുന്നില്ല. സ്ത്രീത്വത്തെ അപമാനിക്കൽ അടക്കം ഗൗരവമേറിയ വകുപ്പുകളുള്ളതിനാല്‍ ഒത്തുതീര്‍പ്പിന് കഴിയാത്ത സാഹചര്യത്തിലാണ് സിപിഎമ്മും സിപിഐയും.



TAGS :

Next Story