കാർഷിക സർവകലാശാലയിലെ ഫീസ് വർധന; തൃശൂരിൽ എസ്എഫ്ഐ മാർച്ചിൽ സംഘർഷം
കാർഷിക സർവകലാശാലയിൽ അനധികൃതമായി ഉയർത്തിയ ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്

Photo: MediaOne
തൃശൂർ: കാർഷിക സർവകലാശാലയിലെ ഫീസ് വർധനക്കെതിരെ മണ്ണുത്തി സർവകലാശാലയിൽ എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ സംഘർഷം. ബാരിക്കേഡ് മറിച്ചിട്ട് പൊലീസിന്റെ ഷീൽഡ് കൈക്കലാക്കി പ്രവർത്തകർ. പൊലീസ് നിരവധി തവണ സമരക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധത്തെ തുടർന്ന് ഫീസ് വർധന പുനപരിശോധിക്കുമെന്ന് മന്ത്രി പി.പ്രസാദ് അറിയിച്ചു.
കേരള കാർഷിക സർവകലാശാലയിലെ അനധികൃതമായി ഉയർത്തിയ ഫീസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എസ്എഫ്ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചത്. നിരവധി തവണ പ്രവർത്തകരോട് മടങ്ങിപ്പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവർ തയ്യാറാകാത്തതിനെ തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു.
'മന്ത്രിയുമായി ചർച്ച ചെയ്ത് തീരുമാനത്തിലെത്തിയതായിരുന്നു. ഫീസ് പിൻവലിക്കാമെന്ന് പറഞ്ഞതായിരുന്നു. ഇതിപ്പോ രണ്ടാഴ്ച കഴിഞ്ഞു. ബി.അശോകിന്റെ പിടിവാശി കാരണമാണ് തീരുമാനം നടപ്പാകാതിരുന്നത്. ഇത് ശരിയല്ല. ഈ തെമ്മാടിത്ത നിലപാട് തിരുത്താൻ അദ്ദേഹം തയ്യാറാകണം. അതിന് വേണ്ടിയാണ് ഈ സമരം.' പ്രതിഷേധക്കാരിലൊരാൾ പ്രതികരിച്ചു.
ഫീസ് വർധനവിന്റെ കാര്യത്തിൽ ചർച്ചയുണ്ടാകുമെന്ന് അറിയിച്ചിരുന്നെങ്കിലും തീരുമാനമൊന്നും ഉണ്ടായില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രതികരണം. പിരിച്ചുവിടാനുള്ള ശ്രമങ്ങൾ നിരവധി തവണ നടത്തിയെങ്കിലും വിഫലമായതോടെ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.
Adjust Story Font
16

