'നാളെ അവര്‍ തോക്ക് കൊണ്ടുവന്ന് സഹപാഠികളെ വെടിവെക്കില്ലെന്നുറപ്പുണ്ടോ?'; ഷഹബാസിന്റെ പിതാവ്
'' പരീക്ഷയിൽ കോപ്പിയടിച്ചാൽ വരെ കുട്ടികളെ മാറ്റിനിർത്താറാണ് സാധാരണ പതിവ്''

കോഴിക്കോട്: പ്രതികളെ പരീക്ഷ എഴുതിക്കുന്നത് അംഗീകരിക്കാൻ ആവില്ലെന്ന് കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ. മറ്റുള്ള കുട്ടികൾക്കും കുറ്റം ചെയ്യാൻ പ്രചോദനം നൽകുന്നതുപോലെയാണിതെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.'സാധാരണ പരീക്ഷയിൽ കോപ്പിയടിച്ചാൽ വരെ കുട്ടികളെ മാറ്റിനിർത്താറാണ് പതിവ്.കൊലപാതകിയായ കുട്ടികൾക്ക് ഈ അവസരം കൊടുക്കുകയാണ്. പരീക്ഷ എഴുതാൻ സമ്മതിക്കില്ല എന്ന വിശ്വാസം ഉണ്ടായിരുന്നു.ഇന്നലെ രാത്രി ഈ വിവരം അറിഞ്ഞതുമുതൽ ഭാര്യ തളർന്നു വീണു.ഇന്ന് രാവിലെ അണിഞ്ഞൊരുങ്ങി പരീക്ഷക്ക് പോകേണ്ടിയതല്ലായിരുന്നോ എന്‍റെ മകന്‍ '..കണ്ണീരോടെ ഇഖ്ബാൽ ചോദിക്കുന്നു..
'പരീക്ഷയെഴുതിക്കുന്നത് മറ്റ് കുട്ടികൾക്ക് കുറ്റം ചെയ്യാനുള്ള പ്രചോദനമല്ലേ നൽകുന്നത്. അടുത്ത വർഷം എഴുതിക്കാമായിരുന്നു. എന്ത് ചെയ്തുകഴിഞ്ഞാലും സർക്കാറും നീതിപീഠവും കൂടെയുണ്ടാകും എന്ന തോന്നൽ കുട്ടികളിലുണ്ടാക്കും. ഇന്ന് അവർ പത്താം ക്ലാസിലാണ്. മാരാകായുധം ചെറുത് കൊണ്ടുവന്ന് ചെയ്തു. നാളെ തോക്ക് കൊണ്ടുവന്ന് സഹപാഠിയെ വെടിവെക്കില്ലെന്ന് ഉറപ്പുണ്ടോ?'.നീതിപീഠത്തിലും സർക്കാരിലും ഉറച്ച വിശ്വാസം ഉണ്ടെന്നും ഇഖ്ബാൽ പറഞ്ഞു.
Adjust Story Font
16

