Quantcast

ഷാരോൺ വധക്കേസ്: ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതി ചേർത്തു

ഷാരോണിന്റെ മരണമറിഞ്ഞതോടെ ഇരുവർക്കും ഗ്രീഷ്മയെ സംശയമാവുകയും തുടർന്ന് ഇരുവരും കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയുമായിരുന്നു. ​

MediaOne Logo

Web Desk

  • Published:

    31 Oct 2022 4:19 PM GMT

ഷാരോൺ വധക്കേസ്: ഗ്രീഷ്മയുടെ അമ്മയേയും അമ്മാവനേയും പ്രതി ചേർത്തു
X

തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലപാതകക്കേസിൽ ​മുഖ്യപ്രതി ​ഗ്രീഷ്മയുടെ അമ്മയും അച്ഛനും പ്രതികൾ. കേസിൽ തെളിവ് നശിപ്പിച്ചതിനാണ് അമ്മയേയും അമ്മാവനേയും പൊലീസ് പ്രതി ചേർത്തത്.

ഷാരോണിന്റെ മരണമറിഞ്ഞതോടെ ഇരുവർക്കും ഗ്രീഷ്മയെ സംശയമാവുകയും തുടർന്ന് ഇരുവരും കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയുമായിരുന്നു. ​ഗ്രീഷ്മയെ രക്ഷപെടുത്താനായിരുന്നു അമ്മയുടേയും അമ്മാവന്റേയും നീക്കം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ തെളിവ് നശിപ്പിച്ചെന്ന കുറ്റം ചുമത്തിയത്.

ഷാരോണ്‍ മരിച്ചതോടെ ഗ്രീഷ്മയുടെ പെരുമാറ്റത്തിൽ വലിയ വ്യത്യാസം കണ്ടിരുന്നു. ഇതോടെ അമ്മയ്ക്കും അമ്മാവനും ചില സംശയങ്ങള്‍ ഉണ്ടായി. ഇതേക്കുറിച്ച് ഇരുവരും ഗ്രീഷ്മയോട് ചോദിച്ചെങ്കിലും ഒന്നും വെളിപ്പെടുത്താന്‍ തയാറായില്ല.

ഇതോടെയാണ് താന്‍ വാങ്ങിവച്ച കീടനാശിനിയാവാം ഗ്രീഷ്മ കലക്കിക്കൊടുത്തത് എന്ന സംശയത്തെ തുടര്‍ന്ന് അമ്മാവന്‍ ഇതിന്റെ കുപ്പി എടുത്ത് നശിപ്പിക്കുകയായിരുന്നു. മാത്രമല്ല, കഷായം ഉണ്ടാക്കാന്‍ ഉപയോഗിച്ച കൂട്ടും കഷായമിരുന്ന കുപ്പിയും എടുത്ത് നശിപ്പിച്ചു. അമ്മയുടെ അറിവോടെയായിരുന്നു ഇത് രണ്ടും ചെയ്തത്.

ഇതിനുള്ള കൃത്യമായ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഈ സാഹചര്യത്തിലാണ് കൊലപാതകത്തിന്റെ തെളിവുകള്‍ നശിപ്പിച്ചതിന് ഇരുവരേയും പ്രതി ചേര്‍ക്കാൻ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട നടപടികളിലേക്ക് അന്വേഷണ സംഘം നാളെ കടക്കും.

ഗ്രീഷ്മ ഒറ്റയ്ക്ക് ഈ കുറ്റകൃത്യം ചെയ്യില്ലെന്നും വീട്ടുകാര്‍ക്ക് പങ്കുണ്ടെന്നും ഷാരോണിന്റെ കുടുംബം ആരോപിച്ചിരുന്നു. എന്നാല്‍ നിലവില്‍ കൊലയില്‍ കുടുംബാഗങ്ങള്‍ക്ക് പങ്കുണ്ടെന്ന കാര്യം വ്യക്തമായിട്ടില്ലെങ്കിലും ഇന്നു നടത്തിയ ചോദ്യം ചെയ്യലില്‍ തെളിവു നശിപ്പിച്ചതില്‍ ഇരുവരുടേയും പങ്ക് വ്യക്തമായി. കൂടുതല്‍ ചോദ്യം ചെയ്യലിലൂടെ കൊലയില്‍ പങ്കുണ്ടോ എന്ന കാര്യം വ്യക്തമാകുമെന്നാണ് വിലയിരുത്തല്‍.

​ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് പൊലീസ് രേഖപ്പെടുത്തിയിരുന്നു. രാവിലെ പൊലീസ് സ്റ്റേഷനിലെ ശൗചാലയത്തിൽ നിന്ന് അണുനാശിനി എടുത്ത് കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചതിനെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന ​ഗ്രീഷ്മയെ ഇവിടെയെത്തിയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ഇന്നലെ എട്ട് മണിക്കൂറോളം ക്രൈംബ്രാഞ്ച് നടത്തിയ ചോ​ദ്യം ചെയ്യലിലാണ് ​ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. കഷായത്തിൽ വിഷം ചേർത്തുനൽകിയാണ് കൊലപ്പെടുത്തിയത് എന്നായിരുന്നു ​ഗ്രീഷ്മയുടെ കുറ്റസമ്മതം. തന്റെ സ്വകാര്യ ചിത്രങ്ങൾ ഷാരോണിന്റെ കൈയിലുണ്ടായിരുന്നെന്നും ഇത് തിരികെ ചോദിച്ചിട്ട് തന്നില്ലെന്നും പ്രതിശ്രുത വരന് ഇവ അയച്ചുകൊടുക്കുമോയെന്ന് താൻ ഭയപ്പെട്ടെന്നും ഇതേ തുടർന്നുള്ള വൈരാ​ഗ്യത്തിലാണ് കൊലപാതകം എന്നുമായിരുന്നു ​ഗ്രീഷ്മയുടെ മൊഴി.

TAGS :

Next Story