'മോദി സർക്കാരിന്റെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടില്ല': വീണ്ടും പുകഴ്ത്തി ശശി തരൂർ എംപി
കേന്ദ്ര സർക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാൽ മതിയോയെന്നും ശശി തരൂർ

കൊച്ചി: കേന്ദ്രസർക്കാരിനെ പുകഴ്ത്തി വീണ്ടും കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി .
മോദി സർക്കാരിന്റെ വികസന പദ്ധതികളിൽ മത വിവേചനം കണ്ടിട്ടില്ലെന്നും കേന്ദ്ര സർക്കാരിനെക്കുറിച്ച് എപ്പോഴും നെഗറ്റീവ് പറഞ്ഞാൽ മതിയോയെന്നും തരൂർ ചോദിച്ചു.
കേരളത്തിൽ സംസ്ഥാന സർക്കാരിനേക്കാൾ കൂടുതൽ വികസനം, കേന്ദ്രം നടപ്പാക്കിയിട്ടുണ്ട്. രാഷ്ട്രീയം ഏതായാലും രാഷ്ട്രം നന്നായാൽ മതിയെന്നും ശശി തരൂർ വ്യക്തമാക്കി.
''രാജ്യവും കേരളവും നന്നാകണം എന്നതാണ് എല്ലാവരുടെയും വിശ്വാസം. ആര് ജയിച്ചാലും അവർ എല്ലാവരുടെയും ജനപ്രതിനിധിയാണ്. പി എം ശ്രീയിൽ കാവിവൽക്കരണം കാണുന്നില്ല. സിലബസിൽ പ്രശ്‌നമുണ്ടെങ്കിൽ സംസ്ഥാനം പുതിയ സിലബസ് നടപ്പാക്കിയാൽ പോരേ.
നിക്ഷേപകർ ആത്മഹത്യചെയ്ത ഏക സംസ്ഥാനം കേരളമാണ്. കേരളത്തിൻ്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താൻ നടപടി വേണം, യുപിഎ സർക്കാരിന്റെ പല പദ്ധതികളും മോദി സർക്കാർ തുടർന്നു, തൊഴിലില്ലായ്മ ഇനിയും പരിഹരിക്കണമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
മലയാള മനോരമ സംഘടിപ്പിച്ച ഹോര്‍ത്തൂസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Adjust Story Font
16

