'യൂട്യൂബർ ഗൗരിയോട് മാപ്പുപറഞ്ഞതായി കണക്കാക്കുന്നില്ല, സ്ത്രീസമൂഹം ഗൗരിക്കൊപ്പമുണ്ട്': ശ്വേതാ മേനോൻ
തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് യൂട്യൂബറുടെ അധിക്ഷേപം

തിരുവനന്തപുരം: ബോഡി ഷേമിങ് നടത്തിയ യുട്യൂബർക്കെതിരെ ശക്തമായി പ്രതികരിച്ച നടി ഗൗരി കിഷനെ പിന്തുണച്ച് അമ്മ. സ്ത്രീകൾക്ക് ഒപ്പമാണ് സംഘടനയെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോൻ പറഞ്ഞു. യൂട്യൂബറുടേത് ക്ഷമാപണമായി കണക്കാക്കുന്നില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.
'യൂട്യൂബറുടേത് മാപ്പ് പറച്ചിലായി എനിക്ക് തോന്നുന്നില്ല. ഇതായിരുന്നില്ല ഞങ്ങൾ പ്രതീക്ഷിച്ചിരുന്നത്. സ്ത്രീസമൂഹം ഗൗരിക്കൊപ്പമുണ്ട്.' ശ്വേതാ മേനോൻ പ്രതികരിച്ചു.
തമിഴ് ചിത്രം ‘അദേഴ്‌സി’ന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് യൂട്യൂബറുടെ അധിക്ഷേപം. ശരീരഭാരം എത്രയെന്ന് ചോദിച്ച യൂട്യൂബർക്ക് ഗൗരി രൂക്ഷമായ മറുപടി നൽകിയിരുന്നു. ചോദ്യം തന്നെ മണ്ടത്തരമാണെന്നും യൂട്യൂബർ മാപ്പു പറയണമെന്നും താരം ആവശ്യപ്പെട്ടു. ഇതോടെ പ്രസ്മീറ്റ് വലിയ തർക്കത്തിലേക്ക് പോകുകയായിരുന്നു. ഗൗരിയ്ക്ക് നേരെ യൂട്യൂബർ അടക്കമുള്ളവർ വലിയ ശബ്ദം ഉയർത്തിയെങ്കിലും സംവിധായകനും നായകനും പിന്തുണ നൽകിയതുമില്ല.
''എൻറെ ശരീരഭാരം നിങ്ങൾക്ക് എന്തിനാണ് അറിയേണ്ടത്? ഈ സിനിമയുമായി അതിന് എന്ത് പ്രസക്തിയാണുള്ളത്? ഓരോ സ്ത്രീക്കും വ്യത്യസ്തമായ ശരീരപ്രകൃതിയാണ് ഉള്ളത്. എൻറെ കഴിവ് സംസാരിക്കട്ടെ. ഞാൻ ഇതുവരെ കഥാപാത്രങ്ങൾക്ക് പ്രാധാന്യമുള്ള ചിത്രങ്ങളാണ് ചെയ്തിട്ടുള്ളത്. നിങ്ങളുടെ അംഗീകാരം എനിക്ക് ആവശ്യമില്ല’’ ഗൗരി പറഞ്ഞു. 'ഇതൊരു തമാശയായി എനിക്ക് തോന്നിയില്ല. ബോഡി ഷെയ്മിങ് സാധാരണവത്ക്കരിക്കരുത്, എന്നോട് ചോദിച്ച ചോദ്യത്തെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്ക് അവകാശമുണ്ട്’ ഗൗരി വ്യക്തമാക്കി.
Adjust Story Font
16

