Quantcast

ഐക്യദാർഢ്യത്തിന് നന്ദി പറയാൻ സിദ്ദീഖ് കാപ്പനും കുടുംബവും പാണക്കാട്ടെത്തി

ഹാഥ്‌റസിൽ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ കുടുംബത്തെ സന്ദർശിക്കാനുള്ള യാത്രക്കിടെയാണ് യു.പി പൊലീസ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്.

MediaOne Logo

Web Desk

  • Published:

    21 March 2023 1:41 PM GMT

Siddique kappan visit panakkad
X

Siddique kappan visit panakkad

മലപ്പുറം: മുസ്ലിം ലീഗ് പാർട്ടിയും പ്രവർത്തകരും നൽകിയ പിന്തുണക്കും ഐക്യദാർഢ്യത്തിനും നന്ദി പറയാൻ സിദ്ദീഖ് കാപ്പനും ഭാര്യ റൈഹാനത്തും പാണക്കാട്ടെത്തി. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും ചേർന്ന് ഇരുവരെയും സ്വീകരിച്ചു. മാധ്യമപ്രവർത്തകനും പത്രപ്രവർത്തക യൂണിയൻ ഡൽഹി ഘടകം സെക്രട്ടറിയുമായിരുന്ന് കാപ്പനെ ഹാഥ്‌റസിലേക്കുള്ള യാത്രാമധ്യേ യു.പി സർക്കാർ അറസ്റ്റ് ചെയ്ത് ജയിലിടക്കുകയായിരുന്നു. രണ്ട് വർഷവും നാല് മാസവും നീണ്ട ജയിൽവാസത്തിനൊടുവിൽ കഴിഞ്ഞ മാസമാണ് കാപ്പൻ ജാമ്യം ലഭിച്ച് നാട്ടിലെത്തിയത്.

നേരത്തെ സിദ്ദീഖ് കാപ്പന് നിയമസഹായം ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ റൈഹാനത്ത് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളെയും ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെും കണ്ടിരുന്നു. കാപ്പന്റെ ഭാര്യയും ബന്ധുക്കളും വരുന്നതറിഞ്ഞ് സുപ്രിംകോടതി അഭിഭാഷകനും ഡൽഹി കെ.എം.സി.സി പ്രസിഡന്റുമായ അഡ്വ. ഹാരിസ് ബീരാനെ തങ്ങൾ വിളിച്ചു വരുത്തിയിരുന്നു. അതിന് ശേഷം തങ്ങളുടെ നിർദേശാനുസരണം ആണ് അഡ്വ. ഹാരിസ് ബീരാൻ ഈ കേസ് ഏറ്റെടുക്കുന്നത്. നീതിക്ക് വേണ്ടി അലയുന്ന റൈഹാനത്തിനെ ഒറ്റപ്പെടുത്തില്ലയെന്നും കേരളം ഒറ്റക്കെട്ടായി കാപ്പന്റെ മോചനത്തിനായി നിൽക്കുമെന്നും മുനവ്വർ തങ്ങൾ അന്ന് റൈഹാനത്തിന് ഉറപ്പ് നൽകയിരുന്നു. ഈ ഉറപ്പുകൾ പാലിക്കപ്പെട്ടതിൽ അതിയായ സന്തോഷവും കടപ്പാടുമുണ്ടെന്ന് കാപ്പനും ഭാര്യയും അറിയിച്ചു. പാർലമെന്റിൽ ലീഗ് എം.പിമാരുടെ ഇടപെടലിനും അവർ നന്ദി രേഖപ്പെടുത്തി.

തുടർന്നും നിയമസഹായത്തിനും രാഷ്ട്രീയ പോരാട്ടത്തിനും സിദ്ദീഖ് കാപ്പനോടൊപ്പം മുസ്ലിം ലീഗ് ഉണ്ടാകുമെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ, അഡ്വ. ഡാനിഷ് എന്നിവരും സന്നിഹിതരായിരുന്നു.

TAGS :

Next Story