എസ്ഐആർ കരട് വോട്ടർപട്ടിക; പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു
പുതിയ വോട്ടർമാരായി പേര് ചേർക്കുന്നവരെ നിയമസഭ തെരഞ്ഞടുപ്പിന് മുമ്പ് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി ലിസ്റ്റിലായിരിക്കും ഉൾപ്പെടുത്തുക

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്ക്കുമേൽ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി അവസാനിച്ചു. പുതിയ വോട്ടർമാരായി ഇന്നലെ വരെ പേര് ചേർത്തവരെ ഉൾപ്പെടുത്തിയായിരിക്കും എസ്ഐആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക.
ഇന്ന് മുതൽ പുതിയ വോട്ടർമാരായി പേര് ചേർക്കുന്നവർ നിയമസഭ തെരഞ്ഞടുപ്പിന് മുമ്പ് പ്രസിദ്ധീകരിക്കുന്ന സപ്ലിമെന്ററി ലിസ്റ്റിലായിരിക്കും ഉൾപ്പെടുക. പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാൻ സുപ്രീംകോടതി നിർദേശ പ്രകാരം നീട്ടിയ സമയപരിധിയാണ് ഇന്നലെ അവസാനിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസംവരെ പുതിയ വോട്ടർമാരായി അപേക്ഷ നൽകാം. എന്നാൽ ഇവർ അന്തിമ പട്ടികയിൽ ഉൾപ്പെടില്ല. നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഈ അപേക്ഷകൾ കൂടി ഉൾപ്പെടുത്തി സപ്ലിമെന്ററി ലിസ്റ്റ് പ്രസിദ്ധീകരിക്കും. അതോടെ ഇവർക്കും നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനാകുമെന്ന് കമ്മീഷൻ.
2.58 കോടി വോട്ടർമാരാണ് എസ്ഐആർ കരട് വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കാനുള്ള കാലയളവിൽ അംഗീകൃത രാഷ്ട്രീയപാർട്ടികൾ മുഖേന പേര് ഉൾപ്പെടുത്തുന്നതിന് 14,769 അപേക്ഷകളും പേര് ഒഴിവാക്കുന്നതിന് 678 അപേക്ഷകളുമാണ് ലഭിച്ചത്. ഈ കാലയളവിൽ പുതുതായി വോട്ട് ചേർക്കാൻ 10,00,952 അപേക്ഷകളും പ്രവാസി വോട്ടർ പട്ടികയിൽ ഉൾപ്പെടുന്നതിനായി 1,46,880 അപേക്ഷകളും ലഭിച്ചു. ഫെബ്രുവരി 21നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. 14 വരെ ഹിയറിങ് നടപടികൾ തുടരും.
Adjust Story Font
16

