എസ്‌ഐആർ:ഹിയറിങ് നോട്ടീസിൽ ആശയക്കുഴപ്പം; ഹാജരാക്കേണ്ട രേഖകളിൽ വ്യക്തതയില്ല
വ്യക്തി വിവരങ്ങൾ അടങ്ങിയ ഹിയറിങ്ങ് നോട്ടീസിൽ ആരുടെയെല്ലാം രേഖകളാണ് ഹാജരാക്കേണ്ടതെന്ന് രേഖപ്പെടുത്തിയിട്ടില്ല

പാലക്കാട്: എസ്ഐആര്‍ ഹിയറിങ്ങ് നോട്ടീസിലും ഏത് രേഖകളാണ് ഹാജരാക്കേണ്ടത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. പൗരത്വ ഭേദഗതി നിയമപ്രകാരം ഓരോ പ്രായത്തിൽ ഉള്ളവർക്കും വ്യത്യസ്ത രേഖകൾ ഹാജരാക്കണം. വ്യക്തി വിവരങ്ങൾ അടങ്ങിയ ഹിയറിങ്ങ് നോട്ടീസിൽ ആരുടെയെല്ലാം രേഖകളാണ് ഹാജരാക്കേണ്ടതെന്ന് രേഖപ്പെടുത്തിയിട്ടില്ല.ജനന തിയതിയും ജനന സ്ഥലവുമുള്ള രേഖകളാണ് ഹാജരാക്കേണ്ടത് എന്നിരിക്കെ 13 രേഖകളും ഹിയറിങ്ങ് നോട്ടീസിൽ രേഖപെടുത്തിയതാണ് ആശയകുഴപ്പം സൃഷ്ടിക്കുന്നത്.
അതേസമയം, വോട്ടർ പട്ടിക തീവ്ര പരിഷ്കരണത്തിൽ വോട്ടർമാർക്ക് സഹായകരമായ ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹിയറിങ്ങിനായി രേഖകൾ ഇല്ലാത്തവർക്ക് യുദ്ധകാലടിസ്ഥാനത്തിൽ അവ ലഭ്യമാകുന്നതിനുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്ന് ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി. ഈ കാലയളവിൽ രേഖകൾക്ക് ഫീസ് അനുവദിക്കരുതെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയ നിർദേശത്തിൽ പറയുന്നു. അക്ഷയ കേന്ദ്രങ്ങൾ ഈടാക്കുന്ന സേവന ഫീസ് ലഘൂകരിക്കാൻ ഐടി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.
എസ് ഐ ആറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം, മുൻകൂർ അനുമതിയില്ലാത്ത അവധിയും അനുവദിക്കില്ലെന്നും സർക്കാർ നിർദേശത്തിൽ പറയുന്നു.നേരത്തെ വില്ലേജ് ഓഫീസ് അടിസ്ഥാനത്തിൽ സർക്കാർ വോട്ടർമാരെ സഹായിക്കുന്നതിനായി ഹെൽപ്പ് ഡെസ്ക്കുകൾ സജ്ജീകരിച്ചിരുന്നു. ഇതുകൂടാതെ ഹിയറിങ് സമയത്ത് ആവശ്യമായ വളണ്ടിയർമാരെ ലഭ്യമാക്കാനും സർക്കാർ നിർദേശമുണ്ട്.
അതിനിടെ, തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹരജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ബിഹാറിലെ എസ്ഐആറുമായി ബന്ധപ്പെട്ട ഹരജികളും മറ്റ് സംസ്ഥാനങ്ങളിലെ പരിഷ്കരണവുമായി ബന്ധപ്പെട്ട ഹരജികളുമാണ് പരിഗണിക്കുക. കേരളത്തിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ഹരജികൾ ഈ മാസം 15നാണ് പരിഗണിക്കുന്നത്. യുപിയിലെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള കരട് പട്ടിക ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും.
Adjust Story Font
16

