കേരളത്തിലും എസ്‌ഐആർ; പാലക്കാട് ജില്ലയിൽ നടപടികൾ അതിവേഗത്തിൽ
ചീഫ് ഇലക്ട്രൽ ഓഫീസർ ജില്ലയിൽ എത്തിയതിന് പിന്നാലെയാണ് എസ്‌ഐആർ നടപടികൾ വേഗത്തിലാക്കിയത്

പാലക്കാട്: പാലക്കാട്ടെ എസ്‌ഐആർ നടപടികൾ അതിവേഗത്തിൽ. രണ്ട് ദിവസത്തിനകം വോട്ടർ പട്ടികയുടെ താരതമ്യം പൂർത്തിയാക്കാൻ ജില്ലാ കലക്ടർ ബിഎൽഒമാർക്ക് നിർദേശം നൽകി. ചീഫ് ഇലക്ട്രൽ ഓഫീസർ ജില്ലയിൽ എത്തിയതിന് പിന്നാലെയാണ് എസ്‌ഐആർ നടപടികൾ വേഗത്തിലാക്കിയത്.
2002 ലെയും - 2025 ലെയും വോട്ടർ പട്ടിക താരതമ്യം ചെയ്ത് കലക്ടറെ വിവരം അറിയിക്കാനാണ് നിർദേശം. ബിഎൽഒമാർ വില്ലേജ് ഓഫീസുകളിലെത്തി നടപടികൾ പൂർത്തീകരിക്കണം. ബിഎൽഒമാർക്കുള്ള ആദ്യ ഘട്ട പരിശീലനം പൂർത്തിയായി.
കേരളത്തിൽ എസ്‌ഐആർ നടപ്പിലാക്കാൻ ഉള്ള ഉത്തരവ് ഇറങ്ങിയാൽ ഉടൻ ബിഎൽഒമാർ വീടുകളിലെത്തും. 2002ലെ വോട്ടർ പട്ടികയിൽ പേരില്ലാത്ത മുഴുവൻ ആളുകളും തിരിച്ചറിയൽ രേഖയും, അഫിഡവിറ്റും നൽകണം. കഴിഞ്ഞ ദിവസമാണ് ചീഫ് ഇലക്ട്രൽ ഓഫീസർ രത്തൻ ഖേൽക്കർ അട്ടപ്പാടിയിലെ ചിണ്ടക്കി, ആനവായ് ഊരുകളിൽ എത്തിയത്.
ഈ ഊരുകളിലെ എസ്‌ഐആർ നടപടികൾ ആരംഭിച്ച് കഴിഞ്ഞു. മറ്റ് ജില്ലകളിലും അടുത്ത ദിവസങ്ങളിലായി എസ്‌ഐആർ പ്രവർത്തനങ്ങൾ തുടങ്ങും.
Adjust Story Font
16

