എസ്ഐആര്‍; മുഖ്യതെരഞ്ഞടുപ്പ് ഓഫീസർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന്
തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു

തിരുവനന്തപുരം: എസ്ഐആറുമായി ബന്ധപ്പെട്ട് മുഖ്യതെരഞ്ഞടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ വിളിച്ചുചേർത്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ഇന്ന്. തദ്ദേശ തെരഞ്ഞടുപ്പിന് ശേഷം യോഗം വിളിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനോട് രാഷ്ട്രീയ പാർട്ടികൾ കഴിഞ്ഞ തവണ ആവശ്യപ്പെട്ടിരുന്നു. ഇത് പരിഗണിച്ചാണ് കമ്മീഷൻ വീണ്ടും യോഗം വിളിച്ചത്.
തദ്ദേശ തെരഞ്ഞടുപ്പ് കഴിഞ്ഞതിനാൽ എസ്ഐആര്‍ നടപടിക്രമങ്ങൾക്ക് കൂടുതൽ സഹകരണം രാഷ്ട്രീയ പാർട്ടികളോട് കമ്മീഷൻ ആവശ്യപ്പെടും. സമയം കൂടുതൽ നീട്ടിനൽകണമെന്ന മുൻ യോഗങ്ങളിലെ ആവശ്യം രാഷ്ട്രീയ പാർട്ടികളും ഉന്നയിക്കും.
രാവിലെ 11ന് തിരുവനന്തുപരം ഹൈസെന്ത് ഹോട്ടലിലാണ് യോഗം. അതേസമയം ഇതുവരെ 99.71% ഫോമുകളുടെ ഡിജിറ്റൈസേഷൻ പൂർത്തിയാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ശേഖരിക്കാനാകാത്ത ഫോമുകളുടെ എണ്ണം 2,492,578 ആയി ഉയർന്നിട്ടുണ്ട്.
അതേസമയം പാർലമെന്‍റിന്‍റെ ശീതകാല സമ്മേളനം പുരോഗമിക്കുകയാണ്. വോട്ടർ പട്ടികയിലെ തീവ്ര പരിഷ്കരണവുമായി ബന്ധപ്പെട്ട ചർച്ചകൾ ഇന്നും നടക്കും. രാജ്യസഭയിലെ ചർച്ച പൂർത്തിയായിട്ടില്ല. ജയറാം രമേശ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാര്‍ഗെ, ജോൺ ബ്രിട്ടാസ് ഉൾപ്പെടെയുള്ള നേതാക്കൾ ഇന്ന് സംസാരിക്കും.
സ്വർണപ്പാളി വിഷയം പാർലമെന്‍റിൽ സജീവ ചർച്ചയാക്കുകയാണ് യുഡിഎഫ് എംപിമാർ. രാവിലെ 10.30ന് യുഡിഎഫ് എംപി മാർ പാർലമെന്‍റ് കവാടത്തിൽ പ്രതിഷേധിക്കും. കഴിഞ്ഞദിവസം ലോക്സഭയിൽ സ്വർണക്കൊള്ള വിഷയം അടക്കം കോൺഗ്രസ് നേതാക്കൾ ഉയർത്തിയിരുന്നു. ശബരിമല സ്വർണക്കൊള്ള യിൽ സംസ്ഥാന സർക്കാരിന് പങ്കുണ്ടെന്ന് ബിജെപി മൗനം പാലിക്കുന്നു എന്നുമാണ് കോൺഗ്രസ് വിമർശനം.
Adjust Story Font
16

