'മത്സരിക്കാനില്ലെന്നല്ല പറഞ്ഞത്'; നേമത്ത് യുടേൺ അടിച്ച് ശിവൻകുട്ടി
പാർട്ടി തീരുമാനിക്കും എന്നാണ് തന്‍റെ നിലപാട്

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് ഇത്തവണയും പോരാട്ടം തീപാറും. സിറ്റിങ് എംഎൽഎ വി. ശിവൻകുട്ടി തന്നെ എൽഡിഎഫ് സ്ഥാനാർഥിയാകും. മത്സരിക്കാനില്ലെന്ന് ആദ്യം പറഞ്ഞ ശിവൻകുട്ടി പിന്നീട് തിരുത്തി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാകും ബിജെപി സ്ഥാനാർഥി. നിർണായക മണ്ഡലത്തിൽ കെ.എസ് ശബരീനാഥനെ നിയോഗിക്കാനാണ് കോൺഗ്രസ് ആലോചന.
ബിജെപി ആദ്യമായി കേരളത്തിൽ അക്കൗണ്ട് തുറന്ന മണ്ഡലമാണ് നേമം. കടുത്ത പോരാട്ടത്തിന് ഒടുവിലാണ് ത്രികോണ മത്സരത്തിൽ സിപിഎം ബിജെപി അക്കൗണ്ട് പൂട്ടിച്ചത്. നേമത്തെ അക്കൗണ്ട് വീണ്ടും തുറക്കാനുള്ള ദൗത്യം ഇത്തവണ സ്വയം ഏറ്റെടുത്ത് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. മണ്ഡലം നിലനിർത്താൻ സിറ്റിങ് എംഎൽഎ ശിവൻകുട്ടിക്കപ്പുറം സിപിഎമ്മിന് മറ്റൊരു പേരില്ല. എന്നാൽ നേമത്തേക്ക് ഇനിയൊങ്കത്തിനില്ല എന്നായിരുന്നു മീഡിയവൺ വാർത്തക്ക് പിന്നാലെ ശിവൻകുട്ടിയുടെ ആദ്യ പ്രതികരണം.
എന്നാൽ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞതോടെ നിലപാട് ശിവൻകുട്ടി മാറ്റി. കഴിഞ്ഞ തവണ ബിജെപി അക്കൗണ്ട് പൊട്ടിക്കാൻ ഉമ്മൻചാണ്ടിയെ സ്ഥാനാർഥിയാക്കണം എന്ന ചർച്ച പോലും കോൺഗ്രസിൽ ഉയർന്നിരുന്നു. ഒടുക്കം സ്ഥാനാർഥിത്വം ഏറ്റെടുത്തത് കെ. മുരളീധരൻ . മുരളീധരന്‍റെ ശക്തമായ സാന്നിധ്യവും ബിജെപി അക്കൗണ്ട് പൂട്ടിക്കാൻ സിപിഎമ്മിന് സഹായകമായി. ഇത്തവണയും മികച്ച സ്ഥാനാർഥി വേണമെന്നാണ് കോൺഗ്രസിൽ ഉയരുന്ന വികാരം. കെ.എസ് ശബരീനാഥിന്‍റെ പേരിനാണ് പ്രഥമ പരിഗണന. അങ്ങനെയെങ്കിൽ ഇത്തവണയും നേമത്ത് തീപാറുന്ന പോരാട്ടമാകുമെന്നുറപ്പ്.
Adjust Story Font
16

