കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക; കാഷ്വാലിറ്റി പ്രവർത്തനം താത്കാലികമായി നിർത്തി
ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്നതിനെ തുടർന്ന് കാഷ്വാലിറ്റി പ്രവർത്തനം താത്കാലികമായി നിർത്തി. സംഭവത്തെ തുടർന്ന് രോഗികളെ മാറ്റുകയാണ്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോർജ് അന്വേഷണത്തിന് നിർദേശം നൽകി.
യുപിഎസില്‍ ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് പുക ഉയരാന്‍ കാരണമെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ശ്രീജയന്‍ പറഞ്ഞു. രോഗികളെ ആശുപത്രിയിലെ പ്രധാന കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. മറ്റ് ആശുപത്രികളിലേക്ക് രോഗികളെ മാറ്റേണ്ട ആവശ്യമില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൂപ്രണ്ട് മീഡിയവണിനോട് പറഞ്ഞു.
സിടി സ്കാനിന് സമീപത്ത് നിന്നാണ് പുക ഉയർന്നത്. കെട്ടിടമാകെ പുകനിറഞ്ഞിരിക്കുകയാണ്. സംഭവസമയത്ത് നിരവധി രോഗികളും ഡോക്ടർമാരും ജീവനക്കാരുമടക്കം നിരവധി പേർ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്നു. സിടി സ്കാന്‍ എംആർഎ റൂമിന്റെ ഭാഗത്ത് പൊട്ടിത്തെറിയുണ്ടായെന്ന് ആശുപത്രി ജീവനക്കാരന്‍ പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന കാര്യത്തിൽ അധികൃതരില്‍ നിന്ന് വ്യക്തത ലഭിച്ചില്ലെന്ന് എം.കെ രാഘവന്‍ എംപി പറഞ്ഞു. രോഗികളെ സ്വീകരിക്കാന്‍ ബീച്ച് ആശുപത്രിയില്‍ സൗകര്യമൊരുക്കിയെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് അറിയിച്ചു. ആശുപ്രതിയിലെ 14 ഓപ്പറേഷൻ തിയേറ്ററുകളും തുറക്കാൻ നിർദേശം നൽകിയെന്നും പഴയ കാഷ്വാലിറ്റി പ്രവർത്തന ക്ഷമമാക്കുമെന്നും മെഡിക്കൽ കോളജ് പ്രിൻസിപ്പൽ പറഞ്ഞു.
രോഗികളെ ഡോക്ടർമാരും മെഡിക്കൽ കോളജ് വളന്റിയർമാരും രോഗികളുടെ ബന്ധുക്കളും ചേർന്നാണ് പുറത്തെത്തിച്ചത്. ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി പുക നിയന്ത്രണം വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്.
Adjust Story Font
16

