വോട്ടിന് നോട്ട്; ശോഭയുടെ വാദങ്ങള്‍ പൊളിയുന്നു, പൈസ നല്‍കിയ സ്ത്രീക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്
പാലക്കാട്ടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ശോഭക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവിട്ടത്

പാലക്കാട്: പാലക്കാട്ടെ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം നല്‍കിയതില്‍ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ വാദങ്ങള്‍ പൊളിയുന്നു. വയോധികക്ക് പണം നല്‍കിയ സ്ത്രീ ശോഭാ സുരേന്ദ്രനൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. പാലക്കാട്ടെ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ശോഭക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവിട്ടത്.
ഇന്ന് രാവിലെയാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ പണം വിതരണം ചെയ്തത്. പാലക്കാട് മണ്ഡലത്തിലെ കണ്ണാടി മേഖലയില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിവാദമായിരുന്നു. താനുമായി ബന്ധമില്ലാത്ത ഒരു സ്ത്രീയെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് മെനഞ്ഞ കള്ളക്കഥയാണ് അരങ്ങേറിയതെന്നായിരുന്നു ശോഭയുടെ വാദം. എന്നാല്‍, തങ്ങളുടെ കൂടെയുള്ള സ്ത്രീയാണ് കാറിലുണ്ടായിരുന്നതെന്ന ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാധ്യമപ്രവർത്തകർ ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ ശോഭ വെട്ടിലാവുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വ്യക്തമല്ലെന്നായി പിന്നീടുള്ള വാദങ്ങള്‍. പിന്നാലെയാണ് പണം നല്‍കിയ സ്ത്രീയും ശോഭ സുരേന്ദ്രനും തമ്മിൽ മുൻപരിചയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പഴയ ഫോട്ടോകള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടത്.
പാലക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ ശോഭക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയാണ് പുറത്തുവിട്ടത്. കേന്ദ്രമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ എത്തിയപ്പോഴാണ് സ്ത്രീ പാര്‍ട്ടി ഓഫീസിലുണ്ടായിരുന്നത്. സംഭവത്തിൽ ബിജെപി സ്ഥാനാർഥിക്കെതിരെ എൽഡിഎഫ്, യുഡിഎഫ് നേതാക്കൾ പ്രതിഷേധവുമായി രംഗത്തെത്തി. പാലക്കാട്ടെ ജനങ്ങളെ പണം നൽകി വാങ്ങാമെന്ന ധാരണ തെറ്റാണെന്ന് ജനം തെളിയിക്കുമെന്നും ശോഭയെ അയോഗ്യയാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന് രേഖാമൂലം പരാതി നൽകുമെന്നും ഷാഫി പറമ്പിൽ എംപി പ്രതികരിച്ചു.
Adjust Story Font
16

