എയർപോർട്ട് ഉപരോധം: സോളിഡാരിറ്റി - എസ്ഐഒ സംസ്ഥാന നേതാക്കൾക്ക് ജാമ്യം
വഖഫ് ഭേദഗതി നിയമത്തിനെതിരെ ബുധനാഴ്ച്ച നടത്തിയ സമരത്തിൽ പ്രവർത്തകർക്ക് ജലപീരങ്കിയും ടിയർ ഗ്യാസും ഗ്രനേഡുകളും ഉപയോഗിച്ചിരുന്നു.

മലപ്പുറം: വഖഫ് ഭേദഗതി നിയമത്തിനെതിരെ കരിപ്പൂർ എയർപോർട്ട് ഉപരോധം നടത്തിയതിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത സോളിഡാരിറ്റി- എസ്ഐഒ നേതാക്കൾക്ക് മലപ്പുറം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രറ്റ് കോടതി ജാമ്യം അനുവദിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്, സംസ്ഥാന സെക്രട്ടറി അനീഷ് മുല്ലശ്ശേരി എസ്ഐഒ സംസ്ഥാന സെക്രട്ടറിമാരായ ഇ.എം അർഫദ് അലി, അസ്‌നഹ് താനൂർ തുടങ്ങിയവർക്കാണ് ജാമ്യം ലഭിച്ചത്.
എസ്ഐഒ പ്രസിഡന്റ് അഡ്വ. അബ്ദുൽ വാഹിദ്, സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ് സാബിഖ് വെട്ടം തുടങ്ങിയ രണ്ടു പേരുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കാൻ മാറ്റി.
വഖഫ് ഭേദഗതി നിയമത്തിനെതിരെ ബുധനാഴ്ച്ച നടത്തിയ സമരത്തിൽ പ്രവർത്തകർക്ക് ജലപീരങ്കിയും ടിയർ ഗ്യാസും ഗ്രനേഡുകളും ഉപയോഗിച്ചിരുന്നു. സംഘർഷത്തിൽ നിരവധി പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. വഖഫ് സമരം അതിശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് പറഞ്ഞു. സംഘപരിവാറിനെതിരെ നടത്തിയ ഒരു സമരത്തെ ഇടതുപക്ഷ ഗവൺമെന്റിന്റെ നേതൃത്വത്തിലുള്ള പൊലീസിന് പൊള്ളുന്നതിന്റെ കാരണം പരിശോധിക്കേണ്ടതാണെന്ന് എസ്ഐഒ സംസ്ഥാന ജനറൽ സെക്രട്ടറി സഹൽ ബാസ് പറഞ്ഞു.
Adjust Story Font
16

