അസമിലെ ബുൾഡോസർ രാജ്: ഹിന്ദുത്വവംശീയതയുടെ മുസ്‌ലിം ഉന്മൂലനപദ്ധതിയെന്ന് സോളിഡാരിറ്റി
ഹിന്ദുത്വഫാസിസം മുട്ടുമടക്കുന്നതുവരെ ഇന്ത്യയിലെ തെരുവുകൾ പ്രക്ഷുബ്ധമായിരിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്

കോഴിക്കോട്: ഹിന്ദുത്വ വംശീയവാദികൾ അധികാരത്തിൽ വന്നതിനു ശേഷം രാജ്യത്ത് വ്യാപകമായിക്കൊണ്ടിരിക്കുന്ന മുസ്‌ലിം ഉന്മൂലനപദ്ധതികളുടെ തുടർച്ചയാണ് അസമിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന വാർത്തകളെന്ന് സോളിഡാരിറ്റി.
ഹിന്ദുത്വഫാസിസം മുട്ടുമടക്കുന്നതുവരെ ഇന്ത്യയിലെ തെരുവുകൾ പ്രക്ഷുബ്ധമായിരിക്കുമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് അഭിപ്രായപ്പെട്ടു. ആയിരക്കണക്കിന് വീടുകൾ ബുൾഡോസർ ഉപയോഗിച്ചു തകർക്കുകയും, പതിനായിരങ്ങളെ ഒറ്റരാത്രി കൊണ്ട് ഭവനരഹിതരാക്കുകയും ചെയ്ത കൊടും ക്രൂരതയാണ് അസമിൽ അരങ്ങേറിയത്. ഇതിനെതിരെ രാജ്യമെമ്പാടുമുള്ള യുവജനങ്ങൾ തെരുവിലിറങ്ങണം.
അസമിൽ നടന്നുകൊണ്ടിരിക്കുന്ന മുസ്‌ലിം വംശഹത്യക്കെതിരെ 'ഹിന്ദുത്വ വംശീയതയുടെ ബുൾഡോസർ രാജുകൾ തകരട്ടെ' എന്ന തലക്കെട്ടിൽ കോഴിക്കോട് നഗരത്തിൽ നടന്ന പ്രതിഷേധ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മായിൽ, ജില്ലാ പ്രസിഡന്റ് അഫീഫ് ഹമീദ് എന്നിവർ സംസാരിച്ചു. പ്രതിഷേധ സംഗമത്തിന് മുന്നോടിയായി നടന്ന പ്രകടനത്തിന് തൗഫീഖ് മമ്പാട്, ടി. ഇസ്മായിൽ, അഫീഫ് ഹമീദ്, നബീൽ കൊടിയത്തൂർ, ഫസീഹ് അഹ്‌മദ് എന്നിവർ നേതൃത്വം നൽകി.
Adjust Story Font
16

