യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി മകൻ പ്രവർത്തിച്ചു; അമ്മയെ സഹകരണ ബാങ്കിൽ നിന്നും പിരിച്ചുവിട്ടതായി പരാതി
സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതിയാണ് നിസയെ പിരിച്ചുവിട്ടത്

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി മകൻ പ്രവർത്തിച്ചതിന്റെ പേരിൽ അമ്മയെ സര്‍വീസ് സഹകരണ ബാങ്കിൽ നിന്നും പിരിച്ചുവിട്ടതായി പരാതി. ഇടുക്കി തൊടുപുഴ കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ സ്വീപ്പർ നിസ ഷിയാസിനെയാണ് സിപിഎം നിയന്ത്രണത്തിലുള്ള ഭരണസമിതി പിരിച്ചുവിട്ടത്. നിസയെ ജോലിയിൽ തുടരാൻ അനുവദിച്ചാൽ പാർട്ടി വിടുമെന്ന് പ്രാദേശിക പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് നടപടി എന്നാണ് ആരോപണം
ആറ് വർഷമായി കാരിക്കോട് സർവീസ് സഹകരണ ബാങ്കിലെ സ്വീപ്പർ തസ്തികയിൽ താൽക്കാലിക ജീവനക്കാരിയാണ് നിസ ഷിയാസ്. തൊടുപുഴ നഗരസഭയിലെ 21ാം വാർഡിൽ മത്സരിച്ച കോൺഗ്രസിന്റെ വിഷ്ണു കോട്ടപ്പുറത്തിനായി നിസയുടെ മകൻ പ്രവർത്തനത്തിന് ഇറങ്ങി. ഇതാണ് പിരിച്ചുവിടാൻ കാരണമെന്നാണ് നിസയുടെ ആരോപണം
ജോലിയിൽ നിന്ന് പിരിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ടതോടെ നിസ നേതൃത്വത്തെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. ഭർത്താവ് മരിച്ച നിസയുടെ ഉപജീവന മാർഗമായിരുന്നു ബാങ്കിലെ ജോലി. എന്നാൽ ജോലി തൃപ്തികരമല്ലാത്തതിനാൽ മറ്റൊരാളെ നിയമിക്കാൻ തീരുമാനിച്ചതിനാലാണ് നിസയെ പിരിച്ചുവിട്ടതെന്നാണ് ബാങ്ക് ഭരണസമിതിയുടെ വിശദീകരണം.
Adjust Story Font
16

