മുന്‍ സിപിഎം എംഎല്‍എ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് സൂചനകൾ

ഇടുക്കി: മുന്‍ സിപിഎം എംഎല്‍എ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറുമായി സംസാരിച്ചെന്ന് രാജേന്ദ്രന്‍ പറഞ്ഞു.
സംസ്ഥാന പ്രസിഡന്റിനെ കണ്ട് സംസാരിച്ചിരുന്നുവെന്നത് ഒരു വസ്തുതയാണ്. എല്ലാവരുടെയും അഭിപ്രായമറിഞ്ഞതിന് ശേഷമാണ് അന്തിമതീരുമാനമാകുക. വ്യക്തിപരമായ സ്ഥാനമാനങ്ങളോ മത്സരിക്കണമെന്ന ആവശ്യമോ വ്യവസ്ഥയായി സ്വീകരിച്ചിട്ടില്ല. അന്നും ഇന്നും മത്സരിക്കണമെന്ന് താന്‍ ആഗ്രഹിച്ചിട്ടില്ല. ചില സാഹചര്യങ്ങള്‍ കടന്നുവരികയായിരുന്നു. അതിലേക്കൊന്നും ഇപ്പോള്‍ കടക്കുന്നില്ല. രാജേന്ദ്രന്‍ വ്യക്തമാക്കി.
രാജേന്ദ്രന്‍ എന്‍ഡിഎയിലേക്ക് കൂറുമാറുമെന്ന സൂചനകള്‍ മുന്‍പും ഉയര്‍ന്നുവന്നിരുന്നു. എന്‍ഡിഎ ഘടകകക്ഷിയായ ആര്‍പിഐയില്‍ ചേരുമെന്ന് ആര്‍പിഐ ദേശീയ വൈസ് പ്രസിഡന്റ് നുസ്രത് ജഹാന്‍ പ്രതികരിക്കുകയും ചെയ്തിരുന്നു. സിപിഎമ്മുമായി കുറേ കാലമായി അകലം പാലിക്കുകയാണ് എസ്.രാജേന്ദ്രന്‍. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിയായിരുന്ന എ.രാജക്കെതിരെ പ്രവര്‍ത്തിച്ചുവെന്ന പേരിലാണ് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നത്.
Adjust Story Font
16

