'മോദിയുടെ അടുത്തേക്ക് പോകാതിരുന്നത് പ്രോട്ടോകോൾ അറിയാവുന്നതുകൊണ്ട്'; വിശദീകരണവുമായി ശ്രീലേഖ
പാർട്ടി സംസ്ഥാന ഉപാധ്യക്ഷ എന്ന നിലയിലാണ് തനിക്ക് വേദിയിൽ ഇരിപ്പിടം ലഭിച്ചത്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ചടങ്ങിൽ വേദിയിൽ അകലം പാലിച്ചതിൽ മറുപടിയുമായി മുൻ ഡിജിപിയും ബിജെപി കൗൺസിലറുമായ ആർ. ശ്രീലേഖ. പാർട്ടി സംസ്ഥാന ഉപാധ്യക്ഷ എന്ന നിലയിലാണ് തനിക്ക് വേദിയിൽ ഇരിപ്പിടം ലഭിച്ചത്.
പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകാതിരുന്നത് പ്രോട്ടോക്കോൾ കൃത്യമായി അറിയാവുന്നതുകൊണ്ടാണെന്ന് ശ്രീലേഖ പറഞ്ഞു. ക്ഷണിക്കപ്പെടാതെ പ്രധാനമന്ത്രിയുടെ അടുത്തേക്ക് പോകരുതെന്ന ബോധ്യം ഒരു മുൻ ഉദ്യോഗസ്ഥ എന്ന നിലയിൽ തനിക്കുണ്ടായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. താനെന്നും ബിജെപിക്കൊപ്പം തന്നെയായിരിക്കുമെന്നും ശ്രീലേഖ പറഞ്ഞു.
ഇന്നലെ ബിജെപി പൊതുസമ്മേളന വേദിയിലായിരുന്നു സംഭവം. പ്രധാനമന്ത്രിയുടെ അടുത്ത് പോലും ശ്രീലേഖ പോയില്ല. മറ്റ് നേതാക്കള്‍ മോദിയെ യാത്രയാക്കുമ്പോഴും ശ്രീലേഖ മാറിനിന്നു. കോര്‍പറേഷന്‍ മേയറാക്കാത്തതില്‍ നേരത്തെ ശ്രീലേഖ അതൃപ്തി പരസ്യമാക്കിയിരുന്നു.
പ്രധാനമന്ത്രി പങ്കെടുക്കുന്ന വേദിയിലുണ്ടായിരുന്നെങ്കിലും മോദിയില്‍ നിന്നും പാര്‍ട്ടിയുടെ സംസ്ഥാന നേതാക്കളില്‍ നിന്നും അകലം പാലിച്ചുകൊണ്ട് ശ്രീലേഖ മാറിനില്‍ക്കുകയായിരുന്നു. മോദിയെ യാത്രയാക്കനായി മറ്റ് നേതാക്കളെല്ലാം കൂടിനില്‍ക്കുമ്പോഴും സ്വന്തം ഇരിപ്പിടത്തില്‍ നിന്ന് എണീറ്റുകൊണ്ട് മാറിനില്‍ക്കുകയായിരുന്നു .
അവസാനനിമിഷം തിരുവനന്തപുരം മേയര്‍ സ്ഥാനത്ത് നിന്ന് ഒഴിവാക്കിയതിലെ അതൃപ്തി നേരത്തെയും ശ്രീലേഖ പരസ്യമായി പ്രകടിപ്പിച്ചിരുന്നു. വി.വി രാജേഷിന്റെയും ഡെപ്യൂട്ടി മേയര്‍ ആശാനാഥിന്റെയും സത്യപ്രതിജ്ഞാ ചടങ്ങ് അവസാനിക്കുന്നതിന് മുന്‍പ് വേദി വിട്ടുപോയതും ചര്‍ച്ചയായിരുന്നു.
Adjust Story Font
16

