ശ്രീനന്ദയുടെ മരണം; മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരിക്കെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്
അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ

ബംഗളൂരു: കർണാടക ചിക്കമംഗളൂരുവിലെ വിനോദസഞ്ചാര കേന്ദ്രത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ശ്രീനന്ദയുടെ മരണത്തിൽ അസ്വാഭാവിക ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മരണ കാരണം തലയുടെ വലതു ഭാഗത്തേറ്റ ഗുരുതര പരിക്കാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ശ്രീനന്ദയുടെ ശരീരത്തിലുടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണെന്നും വീഴ്ചമൂലമുണ്ടായതാണ് പരിക്കുകളെന്നുമാണ് റിപ്പോർട്ട്.
ശ്രീനന്ദയുടെ മൃതദേഹവുമായി ബന്ധുക്കൾ നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇന്ന് സംസ്കാര ചടങ്ങുകൾ നടക്കും. അസാധാരണമായ ഒന്നും മൃതദേഹത്തിൽ കണ്ടെത്താനായില്ലെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിലും പറഞ്ഞിരുന്നു. വെള്ളിയാഴ്ച പകൽ നടത്തിയ തിരച്ചിലിൽ 11 മണിയോടെയാണ് ശ്രീനന്ദയുടെ മൃതദ്ദേഹം കണ്ടെത്തിയത്. അസാധാരണമായ ഒന്നും മൃതദേഹത്തിൽ കണ്ടെത്താനായില്ലെന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. വസ്ത്രങ്ങൾ കീറിയത് മരച്ചില്ലകളിൽ തട്ടിയാവാമെന്നാണ് പ്രാഥമിക നിഗമനം. ചിക്കമംഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപത്തു വെച്ച് ചൊവ്വാഴ്ച വൈകിട്ടാണ് ശ്രീനന്ദയെ കാണാതായത്.
തിരച്ചില്‍ ആരംഭിച്ച് മൂന്നാം ദിവസം 1500 അടി താഴ്ചയിൽ, ബാബ ബുധാന്‍ഗിരിക്ക് താഴെ ഹര്‍ഷന ഗുപ്പയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ രമേശ് ഗോപാലന്റെയും രോഹിണിയുടെയും മകളാണ് 15 കാരിയായ ശ്രീനന്ദ. 40 പേരടങ്ങുന്ന ഈ സംഘം കഴിഞ്ഞ ശനിയാഴ്ച്ചയാണ് നാട്ടിൽ നിന്നും കർണാടകയിലേക്ക് വിനോദ സഞ്ചാരത്തിന് എത്തിയത്.
Adjust Story Font
16

