തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം
സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമാണ ശാലയിലെ അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ജസ്റ്റിസ് സി.എന്‍ രാമചന്ദ്രനാണ് അന്വേഷണം നടത്തുക. അപകടത്തെ സംസ്ഥാനത്തെ സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു.
കുടുംബങ്ങൾക്കുള്ള ധനസഹായവും പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷം രൂപ ധനസഹായം നൽകും. സിഎംഡിആർഎഫിൽ നിന്നും 10 ലക്ഷം എസ്ഡിആർഎഫിൽ നിന്നും നാല് ലക്ഷം രൂപയും നൽകും. പരിക്കേറ്റവര്‍ക്ക് ദുരന്തപ്രതികരണ നിധി പ്രകാരം അനുവദനീയമായ തുകയും അതിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 2 ലക്ഷം രൂപ അടിയന്തിര ധനസഹായമായി അനുവദിക്കും.
പരിക്കേറ്റവരുടെ ആറ് മാസത്തേക്കുള്ള ചികിത്സാചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും. ആറുമാസത്തിലധികമായി ചികിത്സ വേണ്ടിവന്നാല്‍ മെഡിക്കല്‍ ബോര്‍ഡിന്‍റെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ശിപാര്‍ശ ചെയ്യപ്പെട്ട സ്വകാര്യ ആശുപത്രികളില്‍ ചികിത്സ ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും. കെട്ടിടങ്ങളുടെ നാശനഷ്ടങ്ങൾ കളക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം നൽകും. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി മുറിച്ച സ്വകാര്യ വ്യക്തികളുടെ വയൽ, പൊളിച്ച മതിൽ എന്നിവ പൂർവസ്ഥിതി ആക്കി നൽകും. അടിയന്തര പ്രതികരണത്തിനായി 50 ലക്ഷം രൂപ ദുരന്ത പ്രതികരണ നിധിയില്‍ നിന്നും ഇന്നലെ അനുവദിച്ച നടപടി സാധൂകരിച്ചു. തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് നാളെ നടക്കുന്ന ചർച്ചയിൽ തീരുമാനം ഉണ്ടാകും. തുടർനടപടികൾ ചർച്ചയിൽ തീരുമാനിക്കും.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് രാവിലെ പ്രത്യേക മന്ത്രിസഭാ യോഗം ചേർന്നിരുന്നു. ഓൺ ലൈനായാണ് യോഗം ചേർന്നത്. തൃശൂർ കളക്ടറേറ്റിൽ നിന്നും മന്ത്രിമാരായ വി.എൻ വാസവൻ ,ആർ. ബിന്ദു ,കെ. രാജൻ, എം.ബി രാജേഷ്, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മന്ത്രിമാരാണ് ഇക്കാര്യങ്ങൾ പ്രഖ്യാപിച്ചത്.
Adjust Story Font
16

