നടൻ ടിനി ടോമിനെതിരായ പരാതി; അൻസിബ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് മൊഴി
പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനകുന്നിലിന്‍റെ മകനാണ് തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടല്ല എന്ന് മൊഴി നൽകിയത്

കൊച്ചി: നടന്‍ ടിനി ടോമിനെതിരായ നടി അൻസിബയുടെ പരാതിയില്‍ കൂടുതൽ പേരുടെ മൊഴിയെടുത്ത് കടവന്ത്ര പൊലീസ്. നടി നീന കുറുപ്പിന്‍റെയും പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിലിന്‍റെ മകന്‍റെയും മൊഴിയാണ് രേഖപ്പെടുത്തിയത്. അൻസിബ തന്നെ മതം മാറ്റാൻ ശ്രമിച്ചിട്ടില്ലെന്ന് പ്രൊഡക്ഷൻ കൺട്രോളർ രാജീവ് കുടപ്പനക്കുന്നിലിന്‍റെ മകൻ മൊഴി നൽകി. നടന്‍ ടിനി ടോം സൈബർ അധിക്ഷേപവും വർഗീയ പരാമർശവും നടത്തിയെന്ന അന്‍സിബയുടെ പരാതിയില്‍ വിശദമായ വിവരശേഖരണത്തിന്‍റെ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്.
അമ്മയുടെ കുടുംബമേളയ്ക്കിടെ തന്‍റെ സഹപ്രവര്‍ത്തകയോട് ടിനി മോശമായി പെരുമാറിയെന്ന അന്‍സിബയുടെ ആരോപണത്തെ പിന്തുണച്ചും ടിനിയെ തള്ളിയും നീന കുറുപ്പും മൊഴി നല്‍കി.ഇതോടെ പരാതിയില്‍ പരാമര്‍ശമുള്ള പ്രധാന പേരുകാരെല്ലാം അന്‍സിബക്കൊപ്പമാണെന്ന് വ്യക്തമായി. ഇത് ടിനിക്ക് കുരുക്കായി മാറുമെന്ന് പൊലീസ് വിലയിരുത്തുന്നുണ്ട്. എന്നാല്‍ പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചു മാത്രം മുന്നോട്ടുപോയാല്‍ മതിയെന്നാണ് പൊലീസിന്‍റെ തീരുമാനം.
താരങ്ങള്‍ക്കിടയിലെ തര്‍ക്കം അമ്മ സംഘടനയുടെ പ്രവര്‍ത്തനത്തെയും കാര്യമായി ബാധിക്കുന്നുണ്ട്. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ അന്‍സിബയുടെയും ഉണ്ണി ശിവപാലിന്‍റെയും രാജിയും തുടര്‍ന്നുള്ള പ്രതിസന്ധികളും കാരണം വാർഷിക റിപ്പോർട്ട് പോലും തയ്യാറാക്കാനായിട്ടില്ല. ജനറൽ ബോഡിക്ക് 21 ദിവസം മുൻപ് റിപ്പോർട്ട് നല്‍കണമെന്ന് സംഘടനയുടെ ബൈലോയില്‍ പറയുമ്പോള്‍, 21 ന് ചേരുന്ന ജനറല്‍ ബോഡി അടുത്തിട്ടും വാർഷിക റിപ്പോർട്ട് ആയിട്ടില്ല എന്നത് അമ്മയിലെ തര്‍ക്കങ്ങളുടെ നേര്‍ചിത്രം വരച്ചുകാട്ടുകയാണ്.
Adjust Story Font
16

