ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടുംവരെ സമരം തുടരും:സമരസമിതി
ഫ്രഷ് കട്ട് തുറന്നു പ്രവർത്തിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്കിയതില്‍ കടുത്ത പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാർ

താമരശ്ശേരി: കോഴിക്കോട് താമരശ്ശേരി അറവുമാലിന്യ സംസ്കരണ ശാല ഫ്രഷ് കട്ട് തുറന്നു പ്രവർത്തിക്കാന്‍ ജില്ലാ ഭരണകൂടം അനുമതി നല്കിയതില്‍ സമരസമിതിക്ക് പ്രതിഷേധം. ഫ്രഷ് കട്ട് അടച്ചുപൂട്ടുംവരെ സമരം തുടരുമെന്ന് സമരസമിതി ചെയർമാന് ബാബു കുടുക്കില്‍ പറഞ്ഞു. ഇന്ന് മുതല്‍ സമരം പുനരാരംഭിക്കാനാണ് ആലോചന. ജില്ലാ ഭരണകൂടത്തിന്റെ അനുമതി ലഭിച്ചെങ്കിലും ഫ്രഷ് കട്ട് ഇന്ന് തുറക്കില്ല. ഫാക്ടറയിലെ അറ്റകുറ്റപ്പണിപൂർത്തിയാക്കി രണ്ടു മൂന്നു ദിവസത്തിനകം ഫാക്ടറി തുറക്കാനാണ് ഫ്രഷ് കട്ട് ഉടകള്‍ ആലോചിക്കുന്നത്.
കര്‍ശന ഉപാധികളോടെയാണ് പ്ലാന്‍റിന് കോഴിക്കോട് ജില്ലാ ഭരണകൂടം പ്രവര്‍ത്തനാനുമതി നൽകിയത്. പ്ലാന്റിലെ പ്രതിദിന മാലിന്യ സംസ്‌കരണം 25 ടണ്ണില്‍ നിന്ന് 20 ടണ്ണായി കുറയ്ക്കണം. പഴകിയ അറവ് മാലിന്യങ്ങള്‍ പ്ലാന്റിലേക്ക് കൊണ്ടുവരരുതെന്നും പുതിയ മാലിന്യങ്ങള്‍ മാത്രം സംസ്‌ക്കരിക്കണമെന്നുമാണ് നിർദേശം. ദുര്‍ഗന്ധം കുറയ്ക്കുന്നതിനായി വൈകുന്നേരം ആറു മണി മുതല്‍ രാത്രി 12 മണി വരെ പ്ലാന്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കും. ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ഫെസിലേറ്റേഷന്‍ കമ്മിറ്റിയാണ് പ്രവർത്തനാനുമതി നൽകിയത്.
അതേസമയം, ഫ്രഷ് കട്ട് സമരത്തില്‍ പൊലീസ് പിടിയിലായവരുടെ എണ്ണം 14 ആയി.ഇന്നലെ കൂടത്തായ് കരിംങ്ങാംപൊയിൽ കെ പി നിയാസ് അഹമ്മദാണ് എന്നയാളെ പിടികൂടിയിരുന്നു.
താമരശേരിയിലെ ഫ്രഷ് കട്ട് അറവ് മാലിന്യ പ്ലാന്റ് ഉണ്ടാക്കുന്ന പ്രശ്നങ്ങൾ പരിശോധിക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ കോഴിക്കോട് കലക്ടർ വിളിച്ച സർവകക്ഷി യോഗത്തില്‍ തീരുമാനമായിരുന്നു.
Adjust Story Font
16

