കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ മദ്യപസംഘത്തിന്‍റെ മർദനമേറ്റ വിദ്യാർഥി മരിച്ചു
കുന്നത്തൂർ സ്വദേശി ഹരികൃഷ്ണനാണ് (18) മരിച്ചത്

കൊല്ലം: കൊല്ലത്ത് ഉത്സവാഘോഷത്തിനിടെ ക്രൂരമർദനത്തിനിരയായ വിദ്യാർഥി മരിച്ചു. കുന്നത്തൂർ സ്വദേശിയായ ഹരികൃഷ്ണനാണ് (18) മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെയാണ് മരണം.
ഞായറാഴ്ച രാത്രിയിൽ ഹരികൃഷ്ണനും സഹോദരനും മരുത്തടി ക്ഷേത്രോത്സവത്തിനെത്തിയപ്പോഴായിരുന്നു ക്രൂര മർദനമേറ്റത്. അവിടെ ഉണ്ടായിരുന്ന മദ്യപസംഘം ഇവരുമായി വാക്കേറ്റമുണ്ടാകുകയും തുടർന്ന് ക്രൂരമായി ആക്രമിക്കുകയും ചെയ്തു. നിലത്തു വീണ ഹരികൃഷ്ണനെ തടിക്കഷ്ണം ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഹരികൃഷ്ണൻ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലായിരുന്നു. ഇന്ന് രാവിലെ ഡോക്ടർമാർ മസ്തിഷ്കമരണം സ്ഥിരീകരിക്കുകയായിരുന്നു. തുടർ നടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. ഹരികൃഷ്ണനെ മർദ്ദിച്ച സംഭവത്തിൽ അഞ്ചാം പ്രതി ഷമിൽരാജ് , ആറാം ഷിബിൻ എന്നിവരെയും ശക്തികുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും അറസ്റ്റിലായി. കൊല്ലം എ.സി.പി രാജേഷിൻ്റെ മേൽനോട്ടത്തിൽ പത്തംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Adjust Story Font
16

