സ്കൂളിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; വിദ്യാഭ്യാസ മന്ത്രിയെ കണ്ട് ബി.പി അങ്ങാടി സ്കൂളിലെ വിദ്യാർഥിനികൾ
മന്ത്രിയെ കണ്ട് ഉറപ്പ് വാങ്ങിയ ശേഷമാണ് കുട്ടികൾ മടങ്ങിയത്

തിരുവനന്തപുരം: സ്കൂളിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ബിപി അങ്ങാടി സ്കൂളിലെ വിദ്യാർഥിനികൾ വിദ്യാഭ്യാസ മന്ത്രിയെ കണ്ടു. മുൻകൂട്ടി അനുമതി വാങ്ങാതെയാണ് കുട്ടികൾ മന്ത്രി മന്ദിരത്തിന് മുന്നിലെത്തിയത്. കുറച്ച് നേരം കാത്തു നിൽക്കേണ്ടി വന്നെങ്കിലും, മന്ത്രിയെ കണ്ട് ഉറപ്പ് വാങ്ങിയ ശേഷമാണ് കുട്ടികൾ മടങ്ങിയത്. സ്കൂളിന്റെ മേൽക്കൂരയിൽ നിന്ന് ഉച്ചഭക്ഷണത്തിൽ പുഴു വീണത് നേരത്തെ വിവാദമായിരുന്നു.
മന്ത്രിക്ക് മുമ്പിലും മാധ്യമങ്ങൾക്ക് മുമ്പിലും മടിയില്ലാതെയാണ് തങ്ങളുടെ ആവശ്യങ്ങൾ വിദ്യാർഥിനികൾ പറഞ്ഞത്. മലപ്പുറം ബിപി അങ്ങാടി സ്കൂളിലെ വിവിധ പ്രശ്നങ്ങൾ കുട്ടികൾ മന്ത്രിയെ ബോധ്യപ്പെടുത്തി. കുട്ടികളുടെ പ്രതിഷേധം സ്കൂളിൽ നടന്നപ്പോൾ തന്നെ സർക്കാർ അടിയന്തരമായി ഇടപെട്ടു എന്ന് പറഞ്ഞ വിദ്യാഭ്യാസ മന്ത്രി, ഒരു മാസത്തിനകം ശാശ്വത പരിഹാരം ഉണ്ടാകുമെന്ന് കുട്ടികൾക്ക് ഉറപ്പു നൽകി.
രാവിലെ ഏഴ് മണിക്ക് മന്ത്രി മന്ദിരത്തിലെത്തി തന്നെ വിളിച്ചുണർത്തി കാര്യങ്ങൾ അവതരിപ്പിച്ച കുട്ടികൾക്ക് മധുരം നൽകിയാണ് മന്ത്രി മടക്കിയത്. മന്ത്രി മന്ദിരത്തിലെത്തി മന്ത്രിയെ കണ്ട സന്തോഷത്തിൽ സെൽഫിയും എടുത്താണ് ഉറപ്പ് പാലിക്കപ്പെടും എന്ന പ്രതീക്ഷയിൽ കുട്ടികളും രക്ഷിതാക്കളും മടങ്ങിയത്.
Adjust Story Font
16

