സപ്ലൈകോയില്‍ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തും: മന്ത്രി ജി. ആര്‍. അനില്‍
ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കേണ്ടെന്ന് ഡയറക്ടര്‍ നേരത്തെ തീരുമാനമെടുത്തത് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു

തിരുവനന്തപുരം: സപ്ലൈകോയിലെ ജീവനക്കാരുടെ ഒഴിവ് നികത്തുമെന്ന് മന്ത്രി ജി.ആര്‍ അനില്‍. ഓണം കഴിയുന്നതോടെ ഒഴിവ് നികത്തുമെന്നും ഒരു ജില്ലയിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ഇരിക്കില്ലെന്നും മന്ത്രി ഉറപ്പ് നല്‍കി.
ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കേണ്ടെന്ന് ഡയറക്ടര്‍ നേരത്തെ തീരുമാനമെടുത്തത് മീഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൃത്യമായി എല്ലാ നിയമനങ്ങളും പി എസ് സി വഴി നടത്തും. നഉദ്യോഗാര്‍ഥികള്‍ കഴിഞ്ഞാഴ്ച തന്നെ വന്നു കണ്ടിരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, നെല്‍ കര്‍ഷകര്‍ക്ക് നൂറു കോടി രൂപ കൊടുത്തുവെന്നും സംഭരിച്ച നെല്ലിന്റെ കുടിശ്ശിക തുക കൊടുത്തു തീര്‍ത്തെന്നും മന്ത്രി അറിയിച്ചു. 'നൂറു കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ കൊടുത്തത്. 232 കോടി രൂപ കൂടി കൊടുക്കാനുണ്ട് അത് കേന്ദ്രസര്‍ക്കാര്‍ നല്‍കണം. അതിനു വേണ്ടിയുള്ള ഇടപെടലാണ് വകുപ്പ് നടത്തുന്നത്,' മന്ത്രി പറഞ്ഞു.
അതേസമയം, ഓഗസ്റ്റ് മാസം മാത്രം 293 കോടി രൂപയുടെ വില്പന സപ്ലൈകോയിൽ നടന്നു. ഓഗസ്റ്റ് 27ന് മാത്രം വിൽപ്പന 13 കോടി രൂപയിലേറെയായിരുന്നു. 29 ആം തീയതി 17 കോടിയിലധികം വിൽപ്പനയിൽ എത്തി. മുപ്പതാം തീയതിയിലും 19 കോടിലധികം രൂപയുടെ വില്പനയാണ് നടന്നത്.
Adjust Story Font
16

