Quantcast

നിയമസഭാ കയ്യാങ്കളിക്കേസ്; ആറ് പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രിംകോടതി

കേസ് പിൻവലിക്കാനുള്ള സർക്കാറിന്റെ ആവശ്യം കോടതി തള്ളി

MediaOne Logo

Web Desk

  • Updated:

    2021-07-28 07:06:56.0

Published:

28 July 2021 5:17 AM GMT

നിയമസഭാ കയ്യാങ്കളിക്കേസ്; ആറ് പ്രതികളും വിചാരണ നേരിടണമെന്ന് സുപ്രിംകോടതി
X

ന്യൂഡൽഹി: നിയമസഭാ കയ്യാങ്കളിക്കേസിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അടക്കമുള്ള ആറു പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രിംകോടതി. നിയമസഭയിലെ അക്രമങ്ങളില്‍ ജനപ്രതിനിധികള്‍ക്ക് നിയമപരിരക്ഷ നല്‍കാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേസ് പിൻവലിക്കാനുള്ള സർക്കാറിന്റെ ആവശ്യം തള്ളി. സഭയില്‍ നടന്നത് പ്രതിഷേധമാണ് എന്ന സര്‍ക്കാര്‍ വാദം കോടതി നിരാകരിച്ചു. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ്, എംആർ ഷാ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബഞ്ചിന്റേതാണ് സുപ്രധാന വിധി.

'ഇന്ത്യൻ ഭരണഘടനയ്ക്ക് കീഴിലുള്ള പ്രിവിലേജുകളുടെ ചരിത്രത്തിലൂടെ കടന്നു പോയി. പദവികളും വിശേഷാധികാരവും ഉത്തരവാദിത്വ നിർവഹണത്തിന് മാത്രമാണ്. ക്രിമിനൽ നിയമത്തിൽ നിന്ന് ഇളവു നൽകാനുള്ള ഗേറ്റ് വേയല്ല. അങ്ങനെയെങ്കിൽ അത് പൗരന്മാരോടുള്ള വഞ്ചനയാണ്. വകുപ്പ് 19(1)എ എല്ലാവർക്കും ആവിഷ്‌കാര സ്വാതന്ത്ര്യം നൽകുന്നുണ്ട്. ആർട്ടിക്കിൾ 101 പാർലമെന്റിനും സംസ്ഥാന നിയമസഭകൾക്കകത്തും സ്വാതന്ത്ര്യം വകവച്ചു നൽകുന്നു. നരസിംഹറാവു വിധിയെ സർക്കാർ തെറ്റായി വ്യാഖാനിക്കുകയായിരുന്നു. സഭയിൽ നടന്നത് പ്രതിഷേധമാണ് എന്ന് പറയാൻ ആകില്ല. ജനപ്രതിനിധികൾ ഭരണഘടനയുടെ രേഖകൾ മറികടന്നു. അവർക്ക് പരിരക്ഷ ലഭിക്കില്ല' - കോടതി വ്യക്തമാക്കി.

'സ്വത്ത് നശിപ്പിക്കുന്നത് സഭയ്ക്കകത്തെ ആവിഷ്‌കാര ്‌സ്വാതന്ത്ര്യമല്ല. കേസ് പിൻവലിക്കുന്നത് ക്രിമിനൽ നിയമത്തിൽ നിന്ന് പ്രതികൾക്ക് ഇളവു നൽകാൻ ഇട വരുത്തും. സംസ്ഥാന നിയമസഭയിൽ പൊതുജനം അർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കേണ്ടതുണ്ട്' - കോടതി വ്യക്തമാക്കി.

ശിവൻകുട്ടിക്ക് പുറമെ കെ.ടി ജലീൽ, ഇ.പി ജയരാജൻ, കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ സദാശിവൻ, കെ. അജിത്ത് എന്നിവർ വിചാരണ നേരിടണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെയാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. വിധി വന്നതോടെ സര്‍ക്കാര്‍ വിഷയത്തില്‍ പ്രതിരോധത്തിലായി.

സംഭവച്ചതില്‍ കുറ്റബോധമില്ലെന്നും കോടതി വിധി അംഗീകരിക്കുന്നതായും മന്ത്രി ശിവന്‍കുട്ടി പ്രതികരിച്ചു. വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കും. കോടതി എംഎല്‍എമാരുടെ പേര് പറഞ്ഞിട്ടില്ല. രാജി വയ്ക്കേണ്ട സാഹചര്യവുമില്ല- മന്ത്രി കൂട്ടിച്ചേര്‍ത്തു.

കോടതി നടത്തിയ വിമർശനങ്ങൾ

നേരത്തെ, ഹർജി പരിഗണിച്ച രണ്ടു വേളയിലും സുപ്രിംകോടതി സർക്കാറിനെതിരെ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചിരുന്നത്.

സഭയിലെ അക്രമങ്ങളിൽ സാമാജികർക്ക് നിയമപരിരക്ഷയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. 'കോടതിയെ നോക്കൂ, ചിലപ്പോൾ ഇവിടെ രൂക്ഷമായ വാഗ്വാദങ്ങൾ നടക്കാറുണ്ട്. അത് കോടതിയുടെ സ്വത്ത് നശിപ്പിക്കുന്നതിന് ന്യായീകരണമാണോ? സഭയിൽ ആവിഷ്‌കാര സ്വാതന്ത്ര്യമുണ്ട്. സംശയമില്ല. ഒരു എംഎൽഎ റിവോൾവർ കൊണ്ട് നിറയൊഴിച്ചാൽ എന്തു ചെയ്യും. ഇക്കാര്യത്തിൽ സഭയ്ക്കാണ് പരമാധികാരം എന്നു പറയാൻ ആകുമോ?'- ജസ്റ്റിസ് ചന്ദ്രചൂഢ് ചോദിച്ചു.

ഇത്തരം സന്ദർഭങ്ങളിൽ സഭയ്ക്കാണ് പരമാധികാരം എന്നാണ് സർക്കാർ അഭിഭാഷകൻ രഞ്ജിത് കുമാർ വാദിച്ചത്. പിവി നരസിംഹറാവു ജഡ്ജമെന്റിൽ കോടതി അക്കാര്യം ചൂണ്ടിക്കാട്ടിയതായും കുമാർ പറഞ്ഞു. ഈ വേളയിലായിരുന്നു കോടതിയുടെ പ്രതികരണം.

എന്താണ് കേസ്

2015 മാർച്ച് 13ന് ബാർ കോഴ വിവാദം കത്തിനിൽക്കെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് നിയസമഭയിൽ അന്നത്തെ പ്രതിപക്ഷത്തെ ഇടതു എം.എൽ.എമാർ അഴിഞ്ഞാടിയത്. പ്രതിപക്ഷം സ്പീക്കറുടെ കസേരടയടക്കം മറിച്ചിട്ടു. മന്ത്രി ശിവൻകുട്ടിക്ക് പുറമെ ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്ത് എന്നിവരടക്കമുള്ള എം.എൽ.എമാർക്കെതിരെ പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള വകുപ്പുകൾ ചേർത്താണ് കൻറോൺമെൻറ് പൊലീസ് കേസെടുത്തത്. കേസിൽ കുറ്റപത്രം സമർപ്പിച്ചരുന്നെങ്കിലും ഇടത് സർക്കാർ അധികാരത്തിൽ വന്നതോടെ പിൻവലിക്കാൻ ശ്രമിക്കുകയായിരുന്നു.

TAGS :

Next Story