'ദൈവത്തെ കൊള്ളയടിച്ചില്ലേ'; സ്വർണക്കൊള്ളയിൽ എൻ.വാസുവിന്റെ ജാമ്യഹരജി തള്ളി സുപ്രിംകോടതി
ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസു സുപ്രിംകോടതിയിൽ പോയത്

ന്യൂ ഡൽഹി: ശബരിമല സ്വർണക്കൊള്ളയിൽ എൻ.വാസുവിന്റെ ജാമ്യഹർജി തള്ളി സുപ്രിംകോടതി. താൻ കമ്മീഷണർ മാത്രമായിരുന്നുവെന്ന വാസുവിന്റെ വാദം കോടതി തള്ളി. 'ദൈവത്തെ കൊള്ളയടിച്ചില്ലേ' എന്നാണ് കോടതി വാസുവിനോട് ചോദിച്ചത്. ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവിനെതിരെയാണ് വാസു സുപ്രിംകോടതിയിൽ പോയത്.
അന്വേഷണത്തിലെ പ്രധാന നടപടികളും തെളിവുശേഖരണവുമുള്‍പ്പെടെ പൂര്‍ത്തിയായതിനാല്‍ ഇനി കസ്റ്റഡി അനിവാര്യമല്ലെന്നും വാസുവിന്റെ അഭിഭാഷകൻ വാദിച്ചു. ജസ്റ്റിസ് ദീപാങ്കര്‍ ദത്ത അധ്യക്ഷനായ ബെഞ്ചാണ് അപ്പീല്‍ പരിഗണിച്ചത്. സ്വർണപാളികൾ വീണ്ടും സ്വർണം പൂശിയത് എന്തിന് എന്നതടക്കമുള്ള ചോദ്യങ്ങളും കോടതി ചോദിച്ചു.
അതേസമയം, ശബരിമല സ്വർണകൊള്ളയിൽ റിമാൻഡിലുള്ള മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി നാളെ പരിഗണിക്കും. അറസ്റ്റ് ചെയ്ത് 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ ജാമ്യം തേടിയാണ് മുരാരി ബാബു കോടതിയെ സമീപിച്ചത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായ സാഹചര്യത്തിൽ കോടതി സ്വാഭാവിക ജാമ്യം അനുവദിക്കാനാണ് സാധ്യത.
Adjust Story Font
16

