'സൂരജ് ലാമയുടേത് മിസിങ് കേസല്ല, കൊലപാതകം'; നിയമ നടപടികൾക്കൊരുങ്ങി കുടുംബം
മൃതദേഹം കളമശേരി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു

കളമശേരി: എറണാകുളം കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗളൂരു സ്വദേശി സൂരജ് ലാമയുടേത് കൊലപാതകമെന്ന് കുടുംബം. കളമശേരി മെഡിക്കൽ കോളജിൻ്റെ വീഴ്ചയടക്കം ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കളുടെ പ്രതികരണം. പൊലീസ് സാന്നിധ്യത്തിൽ ഏറ്റുവാങ്ങിയ മൃതദേഹം കളമശേരി പൊതു ശ്മശാനത്തിൽ സംസ്കരിച്ചു.
ജീവനോടെയല്ലെങ്കിലും സൂരജ് ലാമയെ കണ്ടെത്താൻ കുടുംബാംഗങ്ങൾക്ക് ഏറെ കടമ്പകളാണ് കടക്കേണ്ടി വന്നത്. ലാമയെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെയാണ് തുടർ നടപടികൾക്ക് വേഗം കൂടിയത്. അന്വേഷണത്തിലെ വീഴ്ചയടക്കം ചൂണ്ടിക്കാട്ടിയ കോടതി പൊലീസിനെ രൂക്ഷമായി വിമർശിക്കുകയും ചെയ്തിരുന്നു.
വിസ കാലാവധി കഴിഞ്ഞെന്ന് കാട്ടി കുവൈത്തിൽ നിന്ന് നാടു കടത്തപ്പെട്ട ലാമ ഒക്ടോബർ അഞ്ചിനാണ് നെടുമ്പാശേരിയിലെത്തുന്നത്. ഓർമ നഷ്ടപ്പെട്ട ലാമയെ തൃക്കാക്കര പൊലീസ് കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും കാണാതായി. പിന്നീട് നവംബർ 30 ന് എച്ച്എംടിക്ക് സമീപം കണ്ടെത്തിയ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. സൂരജ് ലാമയുടേത് മിസിങ് കേസല്ല, കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി നിയമ നടപടികൾ സ്വീകരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം.
Adjust Story Font
16

