'അടിയന്തരാവസ്ഥ തന്നെയാണ്, പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് മോശം പ്രവൃത്തി'; കുന്നംകുളം കസ്റ്റഡി മർദനത്തിൽ നടപടിയുണ്ടാകുമെന്ന് സുരേഷ്ഗോപി
എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെയെന്നും സുരേഷ്ഗോപി കോഴിക്കോട്ട് മാധ്യമങ്ങളോട് പ്രതികരിച്ചു

കോഴിക്കോട്: കുന്നംകുളത്തെ പൊലീസ് കസ്റ്റഡി മർദനത്തില്‍ നടപടിയുണ്ടാകുമെന്ന് കേന്ദ്രമന്ത്രി സുരേഷ്ഗോപി. പൊലീസിൻ്റെ ഭാഗത്ത് നിന്നുണ്ടായത് മോശം പ്രവൃത്തിയാണെന്നും അടിയന്തരാവസ്ഥ തന്നെയാണിതെന്നും അദ്ദേഹം പ്രതികരിച്ചു. തന്‍റെ പരിധിയിൽപ്പെടുന്ന പ്രദേശത്ത് നിന്ന് എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കട്ടെയെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കുന്നംകുളം സ്റ്റേഷനിലെ മർദനത്തിൽ സസ്പെൻഷന് പിന്നാലെ പൊലീസുകാർക്കെതിരെ തുടർനടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് പൊലീസ്.ഉദ്യോഗസ്ഥരെ പിരിച്ചുവിടുന്നത് അടക്കമുള്ള നടപടിയാണ് പരിശോധിക്കുന്നത്.സംഭവവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാൻ ഉത്തര മേഖല ഐജി നിർദ്ദേശം നൽകിയിട്ടുണ്ട്.
കുന്നംകുളം പൊലീസ് സ്റ്റേഷനിലെ കസ്റ്റഡി മർദനത്തിൽ പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതിൽ തൃപ്തനല്ലെന്ന് മർദനത്തിനിരയായ വി.എസ് സുജിത്ത് മീഡിയവണിനോട് പറഞ്ഞു. തന്നെ മര്‍ദിച്ച പൊലീസുകാരെ പിരിച്ചുവിടുന്നതുവരെ സമരം തുടരുമെന്നും സുജിത്ത് പറഞ്ഞു.
ഡ്രൈവറായിരുന്ന ഷുഹൈറടക്കം അഞ്ചുപേരെയും പിരിച്ചുവിടണമെന്നാണ് സുജിത്തിന്റെ ആവശ്യം. ഉദ്യോഗസ്ഥർക്ക് സർവീസിൽ തുടരാനുള്ള യോഗ്യതയില്ലെന്നും മർദിച്ചവരെ സംരക്ഷിക്കുന്ന നിലപാടാണ് ഉന്നത ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്നും സുജിത്ത് പ്രതികരിച്ചു. പൊലീസ് സ്റ്റേഷനിലെ എല്ലാ ഭാഗങ്ങളിലും സിസിടിവി ഉണ്ടാകണമെന്ന സുപ്രിംകോടതിയിലെ കേസിൽ കക്ഷി ചേരുമെന്ന് സുജിത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അഞ്ചാമത്തെ ഉദ്യോഗസ്ഥനെ കൂടി കേസിൽ ഉൾപ്പെടുത്താനുള്ള നിയമ നടപടി സ്വീകരിക്കുമെന്നും സുജിത്ത് പറഞ്ഞിരുന്നു. ശശീന്ദ്രൻ മർദിച്ചത് സ്റ്റേഷന്റെ മുകളിൽ വെച്ചായിരുന്നുവെന്നും അവിടെ സിസിടിവി ഇല്ലായിരുന്നുവെന്നും സുജിത്ത് പറഞ്ഞു. നാല് പൊലീസുകാർക്കെതിരെ മാത്രമാണ് നിലവിൽ നടപടി അടക്കമുള്ള നീക്കങ്ങൾ ഉണ്ടായിട്ടുള്ളത്. എന്നാൽ ഡ്രൈവർ ഷുഹൈറിനും പങ്കുള്ളതായി സുജിത്ത് ആരോപിച്ചിരുന്നു.
Adjust Story Font
16

