'ഏതെങ്കിലും സംഘടനയെ പാകിസ്താൻ അനുകൂലിയായി ചിത്രീകരിക്കുന്ന നീക്കം ഇടതുപക്ഷം സ്വീകരിക്കില്ല'; എം.സ്വരാജ്
ജമാഅത്തെ ഇസ്‍ലാമിക്കെതിരായ എം.വി ഗോവിന്ദൻ്റെ പഹൽഗാം പരാമർശത്തിലായിരുന്നു എം.സ്വരാജിന്റെ പ്രതികരണം

നിലമ്പൂർ: ജമാഅത്തെ ഇസ്‍ലാമിക്കെതിരായ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ്റെ പഹൽഗാം പരാമർശം അറിയില്ലെന്ന് നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ്. ആരെയും പാകിസ്താൻ അനുകൂലികളായി ചിത്രീകരിക്കുന്ന സമീപനം ഇടതുപക്ഷത്തു നിന്നുണ്ടായിട്ടില്ല. പരാമർശത്തെക്കുറിച്ച് ഗോവിന്ദൻ മാഷ് തന്നെ വിശദീകരിക്കുമെന്നും സ്വരാജ് പറഞ്ഞു.
ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിനെതിരെ നിലപാട് സ്വീകരിക്കാത്ത പ്രധാനപ്പെട്ട പ്രസ്ഥാനമാണ് ജമാഅത്തെ ഇസ്‌ലാമി എന്നായിരുന്നു എം.വി ഗോവിന്ദന്റെ പ്രസ്താവന.ഇതിനെതിരെ ജമാഅത്തെ ഇസ്‌ലാമി വക്കീൽ നോട്ടീസയച്ചിട്ടുണ്ട്.
ഏപ്രിൽ 23ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യ അധ്യക്ഷൻ പഹൽഗാം ആക്രമണത്തെ അപലപിച്ച് കൊണ്ട് നടത്തിയ പ്രസ്താവന നോട്ടീസിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
വ്യാജ പ്രചാരണം നടത്തി ഇസ്‌ലാമോഫോബിയ പടർത്തി നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കനുള്ള ശ്രമമാണ് എം.വി ഗോവിന്ദൻ നടത്തുന്നതെന്ന് നോട്ടീസിൽ പറയുന്നു. വ്യാജ പ്രസ്താവന തിരുത്തി പരസ്യമായി മാപ്പ് പറയണമെന്നും അപകീർത്തിക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നുമാണ് നോട്ടീസിലെ ആവശ്യം. അഡ്വക്കേറ്റ് അമീൻ ഹസ്സൻ മുഖേനയാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
Adjust Story Font
16