മാസപ്പടി കേസ്: ചോദ്യം ചെയ്യലിനായി ടി. വീണയെ വീണ്ടും വിളിപ്പിച്ചേക്കും
കൊച്ചിയിലെ ഇഡി ഓഫീസിൽ ഇന്നലെ എട്ടു മണിക്കൂറിലധികം ഇഡി വീണയെ ചോദ്യം ചെയ്തിരുന്നു

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണയെ കൂടുതൽ ചോദ്യം ചെയ്യലിനായി ഇഡി വീണ്ടും വിളിപ്പിച്ചേക്കും. വീണയുടെ മറുപടി വിശദമായി പരിശോധിച്ച ശേഷമായിരിക്കും തീരുമാനം. കൊച്ചിയിലെ ഇഡി ഓഫീസിൽ ഇന്നലെ എട്ടു മണിക്കൂറിലധികം ഇഡി വീണയെ ചോദ്യം ചെയ്തിരുന്നു.
കേസിന്‍റെ ഭാഗമായി ആദ്യം അയച്ച സമൻസിൽ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് വീണ സാവകാശം തേടിയിരുന്നു. തുടർന്നാണ് ഇന്ന് കൊച്ചിയിലെ ഓഫീസിൽ ഹാജരാകാൻ രണ്ടാമതും ഇഡി സമൻസ് അയച്ചത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ ആളുകളുടെയും ചോദ്യം ചെയ്യൽ വേഗത്തിൽ പൂർത്തിയാക്കാൻ ഇഡി ശ്രമിക്കുന്നതിന്‍റെ ഭാഗമായാണ് വീണയെ തേടി രണ്ടാം സമൻസുമെത്തിയത്.
കേസിൽ ഇഡിക്ക് മുന്നിലെത്തുന്ന വീണക്ക് കുരുക്കായിരിക്കുകയാണ് എസ്എഫ്ഐഒയുടെ കണ്ടെത്തലുകൾ. ഐടി സേവനങ്ങൾ ഒന്നും തന്നെ ലഭ്യമാക്കാതെ മാസംതോറും വലിയ തുക സിഎംആർഎല്ലിൽ നിന്ന് കൈപ്പറ്റിയെന്നാണ് എസ്എഫഐഒ റിപ്പോർട്ടിലുള്ളത്. ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട കൂടുതൽ വിശദാംശങ്ങൾ ഇതുവരെയും ലഭിച്ചിട്ടില്ല.
വിശദമായ ചോദ്യം ചെയ്യലിനായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി.വീണ, സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഉൾപ്പെടെ ഒമ്പത് പേർക്ക് ചൊവ്വാഴ്ചയാണ് ഇഡി സമൻസ് അയച്ചിരുന്നത്. യാതൊരു സേവനവും ലഭ്യമാക്കാതെ വീണയുടെ കമ്പനി സിഎംആർഎല്ലിൽ നിന്ന് പ്രതിമാസം 8 ലക്ഷം രൂപ എന്തിന് കൈപ്പറ്റിയെന്നതിന് മതിയായ മറുപടി കണ്ടെത്തുകയായിരുന്നു ഇഡിയുടെ ലക്ഷ്യം. ഇത് ഇന്ന് നടന്ന ചോദ്യം ചെയ്യലിൽ ലഭിച്ചോയെന്ന കാര്യം ഉടൻ ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയേക്കും. അതേസമയം, മാസപ്പടി കേസിൽ അന്വേഷണമാവാമെന്ന ഹൈക്കോടതി ഉത്തരവിന് പിന്നാലെയുള്ള സ്വാഭാവിക നടപടികൾ മാത്രമാണ് സമൻസും ചോദ്യം ചെയ്യലുമെന്നാണ് ഇഡി വൃത്തങ്ങൾ അറിയിക്കുന്നത്.
Adjust Story Font
16

