Quantcast

അമൽജ്യോതി കോളജിലെ മരണം: മാനേജ്മെന്റുമായുള്ള ചർച്ച പരാജയം; പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷം

ചർച്ച അലസിപ്പിരിഞ്ഞ് പുറത്തേക്കുവന്നതിന് പിന്നാലെയാണ് പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായത്.

MediaOne Logo

Web Desk

  • Updated:

    2023-06-06 13:38:19.0

Published:

6 Jun 2023 11:52 AM GMT

Talks with management fail and Conflict between police and students in Student Death at Amaljyothi College
X

കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി കോളജിലെ വിദ്യാർഥിനിയുടെ മരണത്തിൽ വിദ്യാർഥികൾ മാനേജ്മെന്റുമായി നടത്തിയ ചർച്ച പരാജയം. ഇതോടെ, പ്രതിഷേധം തുടരാൻ വിദ്യാർഥികളുടെ തീരുമാനം.

ചർച്ച അലസിപ്പിരിഞ്ഞ് പുറത്തേക്കുവന്നതിന് പിന്നാലെ പൊലീസും വിദ്യാർഥികളും തമ്മിൽ സംഘർഷമുണ്ടായി. ഹോസ്റ്റൽ വാർഡനെതിരെ നടപടിയെടുക്കണം, പുതുതായി വിദ്യാർഥി കൗൺസിൽ രൂപീകരിച്ച് വിദ്യാർഥികളുടെ കാര്യങ്ങൾ പറയാൻ അവസരമൊരുക്കണം എന്നീ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചത്.

ഇത് രണ്ടും മാനേജ്‌മെന്റ് അംഗീകരിക്കാതെ വന്നതോടെയാണ് ചർച്ച പരാജയപ്പെട്ടത്. തുടർന്ന് പുറത്തേക്കു വന്ന വിദ്യാർഥികൾ പ്രതിഷേധം തുടർന്നതോടെ പൊലീസ് ഇടപെടുകയും തുടർന്ന് ഉന്തും തള്ളുമുണ്ടാവുകയുമായിരുന്നു. 'പൊലീസ് ഗോ ബാക്ക്' മുദ്രാവാക്യം വിളികളോടെയായിരുന്നു വിദ്യാർഥികൾ പ്രതിഷേധം അറിയിച്ചത്.

തുടർന്ന് അധ്യാപകരുമായും വാക്കേറ്റമുണ്ടായി. ഹോസ്റ്റൽ ഒഴിഞ്ഞുപോവണം എന്ന ആവശ്യം തള്ളിയ വിദ്യാർഥികൾ, സമരം തുടരാനാണ് തീരുമാനമെന്നും അറിയിച്ചു. അതേസമയം, സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുക്കുകയും സാങ്കേതിക സർവകലാശാല അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

സംഭവത്തിൽ ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയോട് ഉന്നതവിദ്യാഭ്യാസ മന്ത്രി അടിയന്തരമായി അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. കോളജിലെ രണ്ടാം വർഷ വിദ്യാർഥി ശ്രദ്ധ സതീഷിനെയാണ് കഴിഞ്ഞദിവസം മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ വിദ്യാർഥി പ്രക്ഷോഭം ശക്തമായതോടെ കോളജ് അടച്ചു. ഹോസ്റ്റലുകൾ ഒഴിയണമെന്ന് പ്രിൻസിപ്പൽ നിർദേശം നൽകി.

എന്നാൽ നിർദേശം അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിദ്യാർഥികൾ. ഹോസ്റ്റലുകളിലും വിദ്യാർഥി സമരം ശക്തമാവുകയാണ്. ശ്രദ്ധയുടെ നീതിക്കായി ഏതറ്റം വരെയും പോരാടുമെന്ന് വിദ്യാർഥികൾ പറഞ്ഞു. ഹോസ്റ്റൽ വാർഡനെ പുറത്താക്കണമെന്നും അവരാണ് ശ്രദ്ധയുടെ മരണത്തിന് കാരണമെന്നുമാണ് വിദ്യാർഥികൾ പറയുന്നത്.

കോളജ് ലാബിൽ ഫോൺ ഉപയോഗിച്ചതിന്റെ പേരിൽ അധ്യാപകർ ശ്രദ്ധയുടെ ഫോൺ വാങ്ങി വച്ചിരുന്നു. വീട്ടുകാരെ വിളിച്ച് കൊണ്ടുവരണമെന്നുമായിരുന്നു മാനേജ്‌മെന്റിന്റെ നിർദേശം. പരീക്ഷയിൽ പരാജയപ്പെട്ട വിവരം വീട്ടിൽ അറിയിക്കുമെന്നും അധ്യാപകർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോളജ് ഹോസ്റ്റലിൽ ശ്രദ്ധയെ മരിച്ച നിലയിൽ നിലയിൽ കണ്ടെത്തിയത്.




TAGS :

Next Story