അന്യായ നികുതി ചുമത്തി തമിഴ്‌നാടും കർണാടകയും; നാളെ മുതൽ സർവീസ് നിർത്തുമെന്ന് ലക്ഷ്വറി ബസ് ഉടമകൾ
'കേന്ദ്രസർക്കാരിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങൾക്കു നേരെയുള്ള വ്യക്തമായ ലംഘനമാണിത്'

കൊച്ചി: തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾ അന്യായമായ നികുതിയും പിഴയും ചുമത്തുന്ന സാഹചര്യത്തിൽ നവംബർ 10 വൈകീട്ട് ആറ് മുതൽ കേരളത്തിൽ നിന്നുള്ള ടൂറിസ്റ്റ് വാഹനങ്ങൾ സർവീസ് നിർത്തിവെക്കുമെന്ന് ലക്ഷ്വറി ബസ് ഓണേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് എജെ റിജാസ്, ജനറൽ സെക്രട്ടറി മനീഷ് ശശിധരൻ എന്നിവർ അറിയിച്ചു. വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും യാത്രക്കാർക്കും സുരക്ഷ ഒരുക്കാനുള്ള നിർബന്ധിത നടപടിയാണിതെന്നും ഭാരവാഹികൾ അറിയിച്ചു.
കേരളത്തിൽ രജിസ്റ്റർ ചെയ്ത ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങൾക്കെതിരെ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിലെ മോട്ടോർ വാഹന വകുപ്പുകൾ നിയമവിരുദ്ധമായി പിഴ ചുമത്തുകയും നികുതി പിരിക്കുകയും ചെയ്യുന്നുണ്ട്. പല വാഹനങ്ങളും പിടിച്ചെടുക്കുന്ന സാഹചര്യവുമുണ്ട്. ഇത് കേന്ദ്രസർക്കാരിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങൾക്കു നേരെയുള്ള വ്യക്തമായ ലംഘനമാണെന്നും, പെർമിറ്റ് ഫീസ് അടച്ച വാഹനങ്ങളിൽ നിന്ന് മറ്റൊരു സംസ്ഥാനത്തിന് നികുതി ഈടാക്കാൻ പാടില്ലെന്നും ഭാരവാഹികൾ വ്യക്തമാക്കി.
സംസ്ഥാന ഗതാഗതമന്ത്രി, ഗതാഗത കമ്മീഷണർ എന്നിവർ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളോടും കേന്ദ്ര ഗതാഗത മന്ത്രാലയത്തോടും അടിയന്തിരമായി ഇടപെടണം, ഈ അന്യായ നടപടികൾ അവസാനിപ്പിച്ച് ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് സംവിധാനത്തിന്റെ ഏകീകൃത നടപ്പാക്കൽ ഉറപ്പാക്കണം എന്നും അസോസിയേഷൻ ആവശ്യപ്പെട്ടു. ഒരു വർഷത്തോളമായി തമിഴ്‌നാട് അന്യായമായി കേരള വാഹനങ്ങളിൽ നിന്ന് നികുതി പിരിക്കുകയാണ്. എന്നാൽ, കേരള സർക്കാർ വളരെ അനുഭാവപൂർണമായ സമീപനമാണെന്നും ഭാരവാഹികൾ പറഞ്ഞു.
Adjust Story Font
16

