'വിചാരണക്കോടതി പരസ്യമായി അപമാനിച്ചു'; ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ അഡ്വ. ടി.ബി മിനി ഹൈക്കോടതിയിൽ
ജഡ്ജി ഹണി എം വർഗീസിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ഹൈക്കോടതിയിൽ ഹരജി നൽകിയിരിക്കുന്നത്

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ വിചാരണക്കോടതി ജഡ്ജിയുടെ വിമര്‍ശനത്തിനെതിരെ അതിജീവിതയുടെ അഭിഭാഷക ഹൈക്കോടതിയില്‍. ജഡ്ജി ഹണി എം. വര്‍ഗീസിനെതിരെ ടി.ബി മിനി കോടതിയലക്ഷ്യ ഹരജി നല്‍കി. ജഡ്ജി ഹണി എം.വര്‍ഗീസ് പരസ്യമായി അപമാനിച്ചുവെന്ന് ഹരജിയില്‍ പറഞ്ഞു.
വിചാരണ സമയത്ത് പത്ത് ദിവസത്തില്‍ താഴെ മാത്രമാണ് അഭിഭാഷക കോടതിയിലെത്തിയതെന്നും അര മണിക്കൂര്‍ മാത്രം കോടതിയിലെത്തുകയും ബാക്കി സമയങ്ങളില്‍ ഉറങ്ങുകയുമാണ് പതിവെന്നായിരുന്നു ജഡ്ജി ഹണി എം.വര്‍ഗീസിന്റെ പരാമര്‍ശം. വിശ്രമ സ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിലെത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി വിമര്‍ശനമുന്നയിച്ചു. കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം.
വിചാരണ കോടതിയുടെ വിമര്‍ശനം തള്ളിക്കൊണ്ട് തൊട്ടുപിന്നാലെ ടി.ബി മിനി രംഗത്തെത്തിയിരുന്നു. കോടതിയുടേത് സത്യത്തിന് നിരക്കാത്ത വിമര്‍ശനമാണെന്നും താന്‍ എത്ര ദിവസം കോടതിയില്‍ വരണമെന്ന് പറയേണ്ട കാര്യം കോടതിക്കില്ലെന്നും മിനി പ്രതികരിച്ചിരുന്നു. കേസിനോടുള്ള ആത്മാര്‍ഥത കാരണം ജൂനിയേഴ്‌സ് ഇരിക്കേണ്ട സമയത്ത് പോലും കോടതിയില്‍ ഹാജരായിട്ടുണ്ടെന്നും താന്‍ സ്ഥലത്തില്ലാതിരുന്ന സമയത്ത് മാത്രമാണ് കോടതിയില്‍ പോകാതിരുന്നതും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ഇതിന് പിന്നാലെയാണ് തന്നെ പരസ്യമായി അപമാനിച്ചുവെന്ന് വ്യക്തമാക്കി മിനി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
Adjust Story Font
16

