'ഇങ്ങനെയാണെങ്കിൽ വോട്ട് തരൂല'; തദ്ദേശ തെരഞ്ഞെടുപ്പിൽ നിർണായകമായി ഫ്രഷ് കട്ട് സമരം, നിലപാട് കടുപ്പിച്ച് നാട്ടുകാര്‍
തുടക്കം മുതൽ സമരക്കാർക്കൊപ്പമായിരുന്നെന്നും സിപിഎം നിലപാടുകൾക്കെതിരായ വിധിയെഴുത്താവും തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തുക എന്നാണ് യുഡിഎഫ് പറയുന്നത്.

കോഴിക്കോട്: താമരശ്ശേരി അമ്പായത്തോട് പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ കേന്ദ്രവും അതുമായി ബന്ധപ്പെട്ട ജനകീയ പ്രതിഷേധങ്ങളും ആറു വർഷത്തോളമായി തുടരുകയാണ്. മൂന്ന് പഞ്ചായത്തുകളിലെ സാധാരണക്കാരായ ജനങ്ങളാണ് സമരത്തിലുള്ളത്. തദ്ദേശ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോഴിക്കോട് ജില്ലയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമായി ഇത് മാറുകയാണ്..
കട്ടിപ്പാറ പഞ്ചായത്തിലാണ് ഫ്രഷ് കട്ട് സ്ഥിതി ചെയ്യുന്നതെങ്കിലും പ്രശ്നങ്ങൾ അനുഭവിക്കുന്നത് താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി പഞ്ചായത്തിലുള്ളവരാണ്. ഈ മൂന്നു പഞ്ചായത്തകളിലെ വാർഡുകളിലും ബ്ലോക്ക് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഫ്രഷ് കട്ട് സമരം ചർച്ചയാകുമെന്നുറപ്പാണ്.
വർഷങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരമില്ലാതെ ഈ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യില്ലെന്ന നിലപാടിലാണ് നാട്ടുകാർ. താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി,കട്ടിപ്പാറ പഞ്ചായത്തുകൾ ഭരിക്കുന്നത് യുഡിഎഫാണ് . ആറ് വർഷമായിട്ടും പ്രശ്നങ്ങൾ പരിഹരിക്കാൻ പഞ്ചായത്തുകൾക്ക് സാധിച്ചിട്ടില്ലെന്ന വസ്തുത നിലനിൽക്കുന്നുണ്ട്. തങ്ങൾ തുടക്കം മുതൽ സമരക്കാർക്കൊപ്പമായിരുന്നെന്നും സിപിഎം നിലപാടുകൾക്കെതിരായ വിധിയെഴുത്താവും തദ്ദേശ തെരഞ്ഞെടുപ്പിൽ നടത്തുക എന്നാണ് യുഡിഎഫ് പറയുന്നത്.
ഫ്രഷ്കട്ട് വിഷയത്തിന്റെ മറവിൽ പഞ്ചായത്തുകളിലെ ഭരണ പരാജയം മറച്ചുവയ്ക്കാനുള്ള യുഡിഎഫ് ശ്രമം വിലപ്പോവില്ലെന്നാണ് സിപിഎം നിലപാട്. ഫ്രഷ് കട്ട് വിഷയം ആരും തെരഞ്ഞെടുപ്പിൽ ചർച്ചയാക്കില്ലെന്നും സിപിഎം പറയുന്നു. എന്നാൽ സമരത്തെ തള്ളിയുള്ള നേതാക്കളുടെ പ്രതികരണവും പൊലീസിന്‍റെ നടപടികളും നിലനിൽക്കേ സിപിഎമ്മിന് തെരഞ്ഞെടുപ്പ് എളുപ്പമാകില്ല.
Adjust Story Font
16

