ആൺസുഹൃത്ത് കാറ് വിറ്റത് താനറിയാതെ, ഉടമക്കെതിരെ യുവതിയുടെ ക്വട്ടേഷൻ; ഗുണ്ടകളുമായെത്തി വീടുകയറി ആക്രമണം
സംഭവത്തിൽ നരിക്കുനി സ്വദേശി ഷാഹിനയെ ഒന്നാം പ്രതിയാക്കി കേസെടുത്തു.

കോഴിക്കോട്: താമരശ്ശേരിയിൽ യുവാവിൽ നിന്ന് കാർ വാങ്ങിയതിന് യുവതിയുടെ ക്വട്ടേഷൻ. ഇരുപതിലേറെ ഗുണ്ടകളുമായെത്തിയാണ് നരിക്കുനി സ്വദേശി ഷാഹിന വീടുകയറി ആക്രമണം നടത്തിത്. കാർ വാങ്ങിയ ചുങ്കം കറക്കാംപൊയിലിൽ അഷ്റഫിനും കുടുംബാംഗങ്ങൾക്കുമാണ് മർദനമേറ്റത്. താൻ അറിയാതെ തന്റെ കാർ മുൻ സുഹൃത്ത് വിറ്റതെന്ന് ഷാഹിന പറയുന്നു. സംഭവത്തിൽ നരിക്കുനി സ്വദേശി ഷാഹിനയെ ഒന്നാം പ്രതിയാക്കി താമരശ്ശേരി പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ഇരുപതുപേരെയും പ്രതിചേർത്തു.
ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് ആക്രമണമുണ്ടായത്. കാറുകളിലും ബൈക്കുകളിലുമായി യുവതിയടക്കം 20 ഓളം ആളുകൾ വീട്ടിലെത്തി വീട്ടുടമ അഷ്റഫ്, ഭാര്യ, ഉമ്മ, മകൻ എന്നിവരെ ആക്രമിക്കുകയായിരുന്നു. വീട്ടിൽ നിർത്തിയിട്ട കാർ തല്ലിത്തകർക്കുകയും ചെയ്തു.
ഷാഹിനയുടെ പേരിലുള്ള കാർ സുഹൃത്ത് സിറാജ് അഷ്‌റഫിന് വിൽപന നടത്തിയിരുന്നു. അഡ്വാൻസായി രണ്ട് ലക്ഷം രൂപയും നൽകി. സുഹൃത്തുമായി അകൽച്ചയിലായ ഷാഹിനക്ക് ഇതിലുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
Adjust Story Font
16

