Quantcast

'ലോകത്തിന്റെ ഏതെങ്കിലുമൊരു കോണിൽ ഒരാളെയെങ്കിലും രക്ഷിക്കാൻ സാധിക്കുന്ന ഡോക്ടറാവണം'; മരണപ്പെട്ട എം.ബി.ബി.എസ് വിദ്യാർഥിനിയുടെ പ്രസംഗം വൈറലാവുന്നു

കോഴിക്കോട് മെഡിക്കൽ കോളജിലെ എം.ബി.ബി.എസ് വിദ്യാർഥിയായ തസ്‌കിയ സലാം കൽപ്പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്.

MediaOne Logo

Web Desk

  • Published:

    18 April 2024 5:50 AM GMT

Thazkiya Salam Edu cafe speech virul
X

കോഴിക്കോട്: വാഹനാപകടത്തിൽ മരണപ്പെട്ട എം.ബി.ബി.എസ് വിദ്യാർഥിനിയുടെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. പോപുലർ ഫ്രണ്ട് മുൻ ചെയർമാൻ ഒ.എം.എ സലാമിന്റെ മകളും കോഴിക്കോട് മെഡിക്കൽ കോളജ് എം.ബി.ബി.എസ് വിദ്യാർഥിനിയുമായ തസ്‌കിയ കൽപ്പറ്റയിലുണ്ടായ വാഹനാപകടത്തിലാണ് മരിച്ചത്. മാധ്യമം എജ്യുകഫേയിൽ തസ്‌കിയ നടത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

ഉമ്മ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മിംസ് ആശുപത്രിയിൽ കഴിഞ്ഞപ്പോൾ അവിടത്തെ ഡോക്ടർ എടുത്ത നിർണായ തീരുമാനമാണ് ഉമ്മയുടെ ജീവൻ രക്ഷിച്ചത്. ആ ഡോക്ടർക്ക് വേണ്ടി ഇപ്പോഴും പ്രാർഥിക്കാറുണ്ട്. അതുപോലെ ദുനിയാവിന്റെ ഏതെങ്കിലും കോണിലുള്ള ഒരാളെയെങ്കിലും രക്ഷിക്കാൻ കഴിയുന്ന ഡോക്ടറാവണം എന്ന ആഗ്രഹമാണ് പല തവണ പരാജയപ്പെട്ടിട്ടും വീണ്ടും പരീക്ഷയെഴുതാൻ പ്രേരിപ്പിച്ചതെന്ന് തസ്‌കിയ പ്രസംഗത്തിൽ പറയുന്നുണ്ട്.

എം.ബി.ബി.എസിന് അഡ്മിഷൻ നേടി വരുമ്പോൾ വലിയ സ്വീകരണമൊരുക്കുമെന്ന് സഹോദരൻ പറഞ്ഞിരുന്നു. ആ ആഗ്രഹം പൂർത്തീകരിക്കുന്നതിന് മുമ്പ് സഹോദരൻ കുഴഞ്ഞുവീണ് മരിച്ചു. അന്ന് ആകെ തകർന്നുപോയപ്പോൾ പിതാവിന്റെ നിർദേശപ്രകാരം ഡിഗ്രിക്ക് ചേർന്നു. പക്ഷേ എം.ബി.ബി.എസിന് കിട്ടാത്തതിന്റെ നിരാശയിൽ ഡിഗ്രി പഠനം മുന്നോട്ട് കൊണ്ടുപോകാനായില്ല. വീണ്ടും നീറ്റ് പഠനത്തിനിരുന്നു. ആദ്യ ദിവസം തന്നെ സ്‌റ്റെയർ കെയ്‌സിൽനിന്ന് വീണ് കാലൊടിഞ്ഞു. അങ്ങനെ ബെഡിൽ കിടന്ന് പഠിച്ചാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ അഡ്മിഷൻ നേടിയത്. എത്ര തന്നെ തോറ്റുപോയാലും പരാജയപ്പെടാതെ പൊരുതണമെന്ന് പറഞ്ഞാണ് തസ്‌കിയ തന്റെ പ്രഭാഷണം അവസാനിപ്പിക്കുന്നത്.

പിതാവ് ഒ.എം.എ സലാം അറസ്റ്റിലായപ്പോൾ തസ്‌കിയ സോഷ്യൽ മീഡിയയിൽ എഴുതിയ കുറിപ്പും വൈറലാവുന്നുണ്ട്. പിതാവിന്റെ അറസ്റ്റ് നേരത്തെ പ്രതീക്ഷിച്ചതിലപ്പുറം ഒന്നുമല്ലെന്നും അതുകൊണ്ട് തന്നെ അത് ഞെട്ടലുണ്ടാക്കിയില്ലെന്നും തസ്‌കിയ പറയുന്നു. നീതി ജയിക്കുന്ന സുപ്രഭാതം പുലരുമെന്നും അന്ന് അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും സിംഹാസനങ്ങൾ തകർന്നുവീഴുമെന്നുമുള്ള പ്രതീക്ഷകൾ പങ്കുവെച്ചാണ് തസ്‌കിയ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ട വാപ്പാക്ക്..,

അസ്സലാമു അലൈക്കും

ആദ്യം തന്നെ ഒരു ക്ഷമ ചോദിക്കട്ടെ."ന്നെ ഇങ്ങള് ഒയിവാക്കി ല്ലേ.. വേണ്ട ഇനി ഞാൻ മിണ്ടൂല.." അവസാനം ആയി ഞാന്‍ അയച്ച മെസേജ് ആയിരുന്നു അത്. എന്നും രാവിലെ വിളിച്ച് രണ്ട് അടി ഉണ്ടാക്കി മാത്രം ദിവസം തുടങ്ങിയിരുന്ന നമ്മക്ക് ഇന്നതിന്‌ സാധിച്ചില്ല. എത്ര വിളിച്ചിട്ടും അറ്റന്റ് ചെയ്യാത്തത് കൊണ്ട് ഒരു കുറുമ്പിന് പറഞ്ഞതാ ട്ടോ..

ഒരു സുഹൃത്ത് വിളിച്ച് പറഞ്ഞപ്പോള്‍ ആണ് പുലര്‍ച്ചെ നടന്ന കലാപരിപാടികൾ ഒക്കെ അറിഞ്ഞത്. ഏത് നിമിഷവും പിടിച്ച് കൊണ്ട് പോകുമെന്നും സംഘടനക്ക് വിലക്ക് വരുമെന്നും അറിയുന്നത് കൊണ്ടാവും, പ്രത്യേകിച്ച് ഒരു 'വികാരം' ഒന്നും വന്നില്ല... അല്ലെങ്കിലും ഇത് നമ്മൾ എന്നോ പ്രതീക്ഷിച്ചത് ആണല്ലോ ല്ലേ..

'വാപ്പാനെ അറസ്റ്റ് ചെയ്തിട്ട് നീ എന്താ ഇങ്ങനെ കൂസലില്ലാതെ നിക്ക്ണേ?! വേഗം വീട്ടിലേക്ക് ചെല്ല്..അവര്‍ ടെന്‍ഷന്‍ അടിച്ച് ഇരിക്കാവും' എന്ന് കൂടെയുള്ളവര്‍ പറഞ്ഞപ്പോള്‍ ഉള്ളില്‍ ആദ്യം ചിരിയാണ് വന്നത്... അവര്‍ തന്നെ തിരുത്തി പറഞ്ഞത് കേട്ടപ്പോള്‍ ചിരി അഭിമാനത്തിന് വഴിമാറി... 'അവളെ വളര്‍ത്തിയത് വാപ്പ ആണ്... OMA Salam...' അതേ, തീയില്‍ കൊരുത്തതൊന്നും വെയില്‍ കൊണ്ടാല്‍ വാടൂലല്ലോ..!!

വാപ്പാ...നിങ്ങൾ എന്നും എനിക്കൊരു അല്‍ഭുതം ആണ്... എല്ലാവരും മക്കളെ പുസ്തകം വായിക്കാന്‍ പഠിപ്പിച്ചപ്പോ...നിങ്ങൾ ഞങ്ങളെ വരികള്‍ക്കിടയിലൂടെ വായിക്കാന്‍ പഠിപ്പിച്ചു.. എല്ലാവരും മക്കളെ ജയിക്കാന്‍ പ്രോത്സാഹിപ്പിച്ചപ്പോ,നിങ്ങൾ ഞങ്ങളെ തോല്‍വിയെ സധൈര്യം നേരിടാൻ പഠിപ്പിച്ചു... അവകാശങ്ങൾ ചോദിച്ച് വാങ്ങാന്‍ പഠിപ്പിച്ചു.. അനീതിക്കെതിരെ ശബ്ദിക്കാന്‍ പഠിപ്പിച്ചു.. വെറും ടെക്സ്റ്റ് ബുക്കുകള്‍ക്കപ്പുറമുള്ള ലോകത്തെ കുറിച്ച് പഠിപ്പിച്ചു...

വാപ്പാ.... നിങ്ങള്‍ക്ക് എന്നും അഭിമാനിക്കാം.. ഈ അറസ്റ്റിന്റെ പേരില്‍ ഒരു തുള്ളി കണ്ണീര്‍ ഇവിടെ ആരും പൊഴിച്ചിട്ടില്ല... ആര്‍ത്തലച്ചു വന്ന കാവി കോണകം ഉടുത്ത പോലീസ്കാര്‍ക്ക് മുന്നില്‍ കെഞ്ചിയിട്ടില്ല.. ആ അട്ടഹാസങ്ങൾ കേട്ട് പതറിയിട്ടില്ല.. തലയിലേക്ക് വെച്ച് നീട്ടിയ ആയുധങ്ങൾക്ക് കണ്ട് വിറച്ചിട്ടില്ല... ലാത്തി ഏല്‍പ്പിച്ച മുറിവുകള്‍ ഞങ്ങളെ തളര്‍ത്തിയിട്ടില്ല... അതിനവര്‍ക്ക് ഈ ജന്മം സാധിക്കുകയും ഇല്ല...

വാപ്പാ... നിങ്ങള്‍ വിത്ത് വിതച്ച് ഞങ്ങളില്‍ വളര്‍ത്തിയെടുത്ത മൂല്യങ്ങള്‍ മാത്രം മതി മുന്നോട്ടുള്ള യാത്രക്ക്... ധൈര്യമായി പൊയ്ക്കോളു...ഞങ്ങളുടെ കാര്യം നോക്കാന്‍ മുകളില്‍ ഒരു ശക്തിയുണ്ട്..മുന്നോട്ട് വെച്ച ഈ കാലുകൾ ഒരിക്കലും തിരികെ വെക്കുകയില്ല...നീതി ജയിക്കുന്ന ഒരു സുപ്രഭാതം പുലരും... അന്ന് അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും സിംഹാസനങ്ങള്‍ തകർന്ന് വീഴുക തന്നെ ചെയ്യും... ഇന്ഷാ അല്ലാഹ്...വൈകാതെ സന്ധിക്കാം...

TAGS :

Next Story