കൂൺ കൃഷിയുടെ വിവിധ സാധ്യതകൾ തേടി കൃഷിവകുപ്പ്; മന്ത്രിയുടെ നേതൃത്വത്തിൽ ഹിമാചൽ പ്രദേശിലെ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിച്ചു
മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.വി.പി ശർമ്മയുമായി കൂടിക്കാഴ്ച നടത്തി

സോളൻ: കൃഷിവകുപ്പും, തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററും, കേരള കാർഷിക സർവ്വകലാശാലയും കൂടി സഹകരിച്ച് കാൻസറിന്റെ തുടർ ചികിത്സക്ക് കുണിന്റെ പോഷക ഗുണങ്ങൾ പ്രയോജനപ്പെടുത്തുന്നതിനെ കുറിച്ചും കൂൺ കൃഷിയുടെ വിവിധ സാധ്യതകളെക്കുറിച്ചും പഠിക്കാൻ തീരുമാനിച്ചതായി കൃഷി വകുപ്പ് മന്ത്രി. ഹിമാചൽ പ്രദേശിലെ സോളൻ ഐസിഎആർ കൂൺ ഗവേഷണ കേന്ദ്രം സന്ദർശിക്കുന്നതിനിടയിലാണ് പുതിയ തീരുമാനത്തെക്കുറിച്ച് കൃഷിവകുപ്പ് മന്ത്രി പി.പ്രസാദ് വ്യക്തമാക്കിയത്. മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.വി.പി ശർമ്മയുമായി കൂടിക്കാഴ്ച നടത്തി.
കൂൺ കൃഷിയുമായി ബന്ധപ്പെട്ട് സാങ്കേതിക വിദ്യകൾ കൈമാറുന്നതിനും പരിശീലനങ്ങൾ സംഘടിപ്പിക്കുന്നതിനും ഗവേഷണകേന്ദ്രവുമായി ധാരണയുണ്ടാക്കുമെന്നും, കേരളത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് കൂൺകൃഷി വികസനത്തിന് മാസ്റ്റർ പ്ലാൻ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്റർ ഉപ ഡയറക്ടർ ഡോ. എ.സജീദ്, പ്രൈസസ് ബോർഡ് ചെയർമാൻ ഡോ.പി.രാജശേഖരൻ, സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ സജി ജോൺ, കേരള കാർഷിക സർവ്വകലാശാല അസിസ്റ്റന്റ് പ്രൊഫെസർ ഡോ.സുഷ എസ് താര, കർഷകരായ രാഹുൽ എൻ.വി., റോജിൻ ഫിലിപ്പ് മാത്യു, സച്ചിൻ ജി.പൈ, ഫാ.സ്‌കറിയ തോമസ് നിരപ്പേൽ എന്നിവർ മന്ത്രിയോടൊപ്പം ഗവേഷണ കേന്ദ്രം സന്ദർശിച്ചു.
Adjust Story Font
16

