മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലെ കടമുറികളിലെ വാടകകുടിശ്ശിക മൂന്നരക്കോടി; അധികൃതരുടെ ഉദാസീനതയെന്ന് കെഎസ്‌യു
നഗരത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾ തന്നെയാണ് വാടക കുടിശിക നൽകാനുളളത്

Photo | MediaOne
കൊച്ചി: മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലെ കടമുറികളിൽ നിന്നും വാടകയിനത്തിൽ ലഭിക്കാനുളളത് മൂന്നരക്കോടിയോളം രൂപയെന്ന് വിവരാവകാശ രേഖ. 25 വർഷത്തിനിടെ രണ്ട് തവണ മാത്രമാണ് നഗരഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കടമുറികൾക്ക് വാടക വർധിപ്പിച്ചത്. കോളജിന്റെ വികസനത്തിന് ഉപയോഗിക്കേണ്ട തുകയാണ് അധികാരികളുടെ ഉദാസീനത മൂലം നഷ്ടമാകുന്നതെന്ന് കെഎസ്‌യു ആരോപിച്ചു.
വൻകിട ബിസിനസ്സുകാരാണ് വർഷങ്ങളായി മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലെ കടമുറികൾ സ്വന്തമാക്കിയിരിക്കുന്നത്. നഗരത്തിലെ കണ്ണായ ഭാഗത്തെ ഈ കടമുറികളുടെ വാടക കുടിശ്ശിക മൂന്നരക്കോടി രൂപയാണ്. വിവരാവകാശ രേഖപ്രകാരം ലഭിച്ച കണക്കുകളിൽ നഗരത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾ തന്നെയാണ് വാടക കുടിശ്ശിക നൽകാനുളളത്. മഹാരാജാസ് കോളേജിന്റെ വികസനത്തിന് ഉപയോഗിക്കേണ്ട തുക വാങ്ങിയെടുക്കാൻ അധികാരികൾക്കും താൽപര്യമില്ല. ഇതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന് മഹാരാജാസിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് രാജീവ് പാട്രിക് പറഞ്ഞു.
കൊച്ചി നഗരഹൃദയഭാഗത്തെ ഈ കടമുറികൾക്ക് 25 വർഷത്തിനുളളിൽ രണ്ട് തവണ വാടക വർധിപ്പിച്ചിട്ടുണ്ട്. 2017ലും 2021ലുമാണ് വാടക വർധിപ്പിച്ചത്. വാടക നൽകാതെ തുടരുന്നവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടറെ സമീപിക്കാനൊരുങ്ങുകയാണ് കെഎസ്‌യു.
Adjust Story Font
16

