ലക്ഷ്യം തുടർഭരണം; സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഭൂരിഭാഗം അംഗങ്ങളും ഇത്തവണ മത്സരിച്ചേക്കും
സംസ്ഥാന സെക്രട്ടേറിയേറ്റിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം അഞ്ചോ ആറോ പേരായിരിക്കും ഇത്തവണ മത്സരരംഗത്ത് ഇല്ലാത്തത്.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിലെ ഭൂരിഭാഗം അംഗങ്ങളും ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായേക്കും. ടേം വ്യവസ്ഥയുടെ പേരിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്തപ്പെട്ട ടി.എം തോമസ് ഐസക് ഇത്തവണ മത്സരത്തിനിറങ്ങിയേക്കും. സംസ്ഥാന സെക്രട്ടേറിയേറ്റിൽ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനടക്കം അഞ്ചോ ആറോ പേരായിരിക്കും ഇത്തവണ മത്സരരംഗത്ത് ഇല്ലാത്തത്.
മന്ത്രിസഭയിലെ എല്ലാ അംഗങ്ങളും ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഗോദയിൽ ഉണ്ടാകും.മുഖ്യമന്ത്രിക്ക് പുറമെ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.എൻ ബാലഗോപാൽ, പി.രാജീവ് , സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ സജി ചെറിയാൻ , വി.എൻ വാസവൻ, മുഹമ്മദ് റിയാസ്, എന്നിവർ നിലവിൽ അവർ ജയിച്ച മണ്ഡലങ്ങളിൽ തന്നെ മത്സരത്തിനിറങ്ങും.മുൻ ധനകാര്യ മന്ത്രി ടി.എം തോമസ് ഐസക്ക് ഇത്തവണ വീണ്ടും മത്സരത്തിന് ഇറങ്ങും.2016ൽ വിജയിച്ച ആലപ്പുഴ മണ്ഡലത്തിൽ നിലവിൽ പി.പി ചിത്തരഞ്ജനാണ് എംഎൽഎ.അതുകൊണ്ട് മണ്ഡലം മാറിയായിരിക്കും ഐസക്ക് മത്സരിക്കുന്നത്. ഇ.പി ജയരാജൻ മത്സരിക്കാനുള്ള സാധ്യത കുറവാണെങ്കിലും കെ.കെ ശൈലജ ഉറപ്പായും ജനവിധി തേടും.
മറ്റ് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗങ്ങളായ എം.സ്വരാജ്, പി.കെ ബിജു എന്നിവരും മത്സരരംഗത്ത് ഉണ്ടാവും. പൊന്നാനി,നിലമ്പൂർ എന്ന മണ്ഡലങ്ങളിലാണ് സ്വരാജിന്റെ പേര് പരിഗണിക്കുന്നത് എന്നാണ് സൂചന.സംവരണ സീറ്റായ ആറ്റിങ്ങലോ,ചേലക്കരയിലെ പി.കെ ബിജുവിനെ പരിഗണിച്ചേക്കും. എം.വി ജയരാജനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ പിന്നീട് ആയിരിക്കും തീരുമാനം. സംസ്ഥാന സെക്രട്ടറി ആയതുകൊണ്ട് തളിപ്പറമ്പിൽ എം വി ഗോവിന്ദൻ ഇത്തവണ മത്സരിക്കില്ല.ഇതിനുപുറമേ കെ.കെ ജയചന്ദ്രൻ ,പുത്തനത്ത് ദിനേശൻ, സി.എൻ മോഹനൻ, എന്നീ സെക്രട്ടറിയേറ്റ് അംഗങ്ങളും മത്സരത്തിന് ഉണ്ടാവില്ല.ഇലക്ഷൻ വിഞ്ജാപനം വരുന്ന മുറയ്ക്ക് സ്ഥാനാർഥി ആലോചനകളിലേക്ക് കടക്കാം എന്നാണ് നേരത്തെ ഉണ്ടായ ധാരണയെങ്കിലും യുഡിഎഫും ബിജെപിയും സ്ഥാനാർഥി ചർച്ചകളിലേക്ക് കടന്നു പശ്ചാത്തലത്തിൽ സിപിഎമ്മും വൈകിപ്പിക്കില്ല.
Adjust Story Font
16

