സി.പി.എം നേതാക്കൾ ഉൾപ്പെട്ട ബി.ജെ.പി ഓഫീസ് ആക്രമണ കേസ് പിൻവലിക്കാൻ നീക്കം
2017 ജൂലായ് 28നാണ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടത്. മുൻ കോർപറേഷൻ കൗൺസിലറടക്കം നാലു പേരാണ് പ്രതികൾ
ബി.ജെ.പി സംസ്ഥാന ഓഫീസ് ആക്രമിച്ച കേസ് പിൻവലിക്കണമെന്ന ആവശ്യവുമായി സർക്കാർ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിൽ അപേക്ഷ നൽകി. അപേക്ഷ ഫയലിൽ സ്വീകരിച്ച കോടതി ഒന്നാം സാക്ഷിക്ക് സമൻസ് അയച്ചു. എന്നാല്‍, ബി.ജെ.പി തടസ ഹരജി നൽകി. അതിനാല്‍ 2022 ജനുവരി ഒന്നിന് കോടതി ഹരജിയില്‍ വാദം കേൾക്കും.
2017 ജൂലായ് 28നാണ് ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കപ്പെട്ടത്. മുൻ കോർപറേഷൻ കൗൺസിലറും പാളയം ഏരിയ കമ്മിറ്റി സെക്രട്ടറിയുമായ ഐ.പി. ബിനു, മുൻ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി പ്രിജിൽ സാജ് കൃഷ്ണ, ജെറിൻ, സുകേശ് എന്നിവരാണ് കേസിലെ നാലു പ്രതികൾ. ഇവർക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
ബിനീഷ് കോടിയേരിയുടെ വീട് ആക്രമിച്ച് മണിക്കൂറുകൾക്കകമാണ് ബി.ജെ.പി ഓഫീസ് ആക്രമിക്കപ്പെട്ടത്. ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്‍റെ അടക്കം ആറ് കാറുകളും ഓഫീസ് ചില്ലുകളും എറിഞ്ഞ് തകർത്തു, സുരക്ഷാ ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചു എന്നിങ്ങനെയാണ് കേസുകള്‍. ആക്രമണം തടയുവാൻ ശ്രമിച്ച മ്യൂസിയം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർക്ക് പൊലീസ് പാരിതോഷികം നൽകിയിരുന്നു.
Adjust Story Font
16