കേരളത്തിലെ അവസാനത്തെ യഥാർഥ കമ്മ്യൂണിസ്റ്റ് നേതാവ്: രാജീവ് ചന്ദ്രശേഖർ
'വിഎസിന്റെ വിയോഗം ദുഃഖിപ്പിക്കുന്ന വാർത്ത'

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. കേരളത്തിലെ അവസാനത്തെ യഥാർത്ഥ കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു വി.എസ് എന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
വിഎസിന്റെ വിയോഗം ദുഃഖിപ്പിക്കുന്ന വാർത്ത. സംരംഭകനായിരുന്ന സമയത്ത് വിഎസുമായി ഇടപഴകാൻ അവസരം ഉണ്ടായിരുന്നു. ആദർശവാദിയായ കമ്മ്യൂണിസ്റ്റ് നേതാവാണ് വി.എസ് എന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
ഇന്ന് 3.20ഓടെയായിരുന്നു മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദൻ അന്തരിച്ചത്. കഴിഞ്ഞ മാസം 23-ാം തീയതിയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് വിഎസിനെ തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 102 വയസായിരുന്നു.
പൊതുദർശനം ഇന്ന് വൈകിട്ട് എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ നടക്കും. രാത്രി വീട്ടിലെത്തിക്കും. നാളെ രാവിലെ ഒമ്പതിന് സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ പൊതുദർശനമുണ്ടാകും. ഉച്ചക്ക് ശേഷം ആലപ്പുഴയിലേക്ക് കൊണ്ടുപോകും. ബുധൻ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്‌കാരിക്കും.
2006 മുതൽ 2011 വരെയുള്ള കാലയളവിലാണ് വിഎസ് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നത്. മുഖ്യമന്ത്രി പദവിയിലിരുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് വി.എസ്. 2001-2006 കാലത്ത് പ്രതിപക്ഷനേതാവുമായി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനായിരുന്നു.
Adjust Story Font
16

