നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹം സംസ്കരിച്ചു; വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് മകനെതിരെ പരാതി
ഇന്നലെ രാവിലെയാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്

തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മൃതദേഹം സംസ്കരിച്ചു. നേരത്തെ അടക്കം ചെയ്ത കല്ലറ വിപുലീകരിച്ചായിരുന്നു സംസ്കാരം.വിവിധ മOങ്ങളിൽ നിന്നുള്ള സന്യാസിമാർ ചടങ്ങിൽ പങ്കെടുത്തു. ആന്തരിക അവയവങ്ങളുടെ രാസ പരിശോധനഫലം വന്നാലേ മരണകാരണവും മരണസമയവും അടക്കം മരണത്തെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ വ്യക്തമാകൂ.
മരണ സമയത്ത് വീട്ടിലുണ്ടായിരുന്ന ഇളയ മകനെ അടക്കം കുടുംബാംഗങ്ങളെ വീണ്ടും പൊലീസ് വിശദമായി ചോദ്യം ചെയ്യുമെന്നാണ് വിവരം. ഭസ്‌മം ശ്വാസകോശത്തിൽ കടന്നോ എന്ന് ഡോക്‌ടർമാർ സംശയം പ്രകടിപ്പിച്ചിരുന്നു. ഗോപന്റെ തലയിലെ കരുവാളിച്ച പാടുകളെക്കുറിച്ചുള്ള ദുരൂഹതയും നീങ്ങേണ്ടതുണ്ട്.
അതേസമയം, വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചുവെന്ന് കാണിച്ച് മകൻ സനന്ദനെതിരെ നെയ്യാറ്റിൻകര പൊലീസിൽ പരാതി ലഭിച്ചു. മുസ്ലിം വർഗീയവാദികളാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്ന അടിസ്ഥാന രഹിതമായ പ്രസ്താവനയിലൂടെ വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ചു എന്നാണ് പരാതി. പൊതുപ്രവർത്തകനായ ആഷിക്ക് തോന്നക്കലാണ് നെയ്യാറ്റിൻകര പൊലീസിൽ പരാതി നൽകിയത്.
ഇന്നലെ രാവിലെയാണ് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. അരവരെ അഴുകിയ നിലയിലായിരുന്നു മൃതദേഹം. കഴുത്ത് വരെ പൂജാദ്രവ്യങ്ങൾ കൊണ്ട് മൂടിയിരുന്നു.
Adjust Story Font
16

