സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി
ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് മേശപ്പുറത്ത് വെച്ചു

തിരുവനന്തപുരം: നിയമസഭയിൽ ബജറ്റ് അവതരണം തുടങ്ങി. ധനമന്ത്രി കെ.എൻ ബാലഗോപാൽ ബജറ്റ് മേശപ്പുറത്ത് വെച്ചു. സംസ്ഥാന ബജറ്റ് അവതരിപ്പിക്കുന്നത് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണെന്ന് മന്ത്രി പറഞ്ഞു. ആറാമത്തെ ബജറ്റാണിത്. പറഞ്ഞ കാര്യങ്ങൾ ഏതാണ്ട് പാലിക്കാനായി. എത്ര ബജറ്റ് അവതരിപ്പിച്ചാലും എത്ര കോടി ചെലവാക്കിയാലും ലഭിക്കാത്ത ഒന്നാണ് കേരളത്തിന്റെ ഒത്തൊരുമയെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
രണ്ടാം പിണറായ സർക്കാരിന്റെ അവസാന ബജറ്റാണ് ഇന്ന് നിയമസഭയിൽ അവതരിപ്പിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ബജറ്റായതിനാൽ ജനക്ഷേമ പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകും. ക്ഷേമ പെൻഷൻ വർധിപ്പിക്കുമോ എന്നും ഏവരും ഉറ്റു നോക്കുന്നുണ്ട്. ചില വൻകിട വ്യവസായ പദ്ധതികൾക്കും സാധ്യതയുണ്ട്. പരമ്പരാഗത വ്യവസായങ്ങൾക്കുള്ള സഹായം, വയോജന സംരക്ഷണ പദ്ധതികൾ എന്നിവയും ബജറ്റിൽ ഇടം പിടിച്ചേക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്നതായിരിക്കും ബജറ്റ് എന്നാണ് കരുതുന്നത്.
സ്വപ്ന ബജറ്റായിരിക്കില്ല അവതരിപ്പിക്കുന്നത് എന്നാൽ എല്ലാവരും ഇഷ്ടപ്പെടുന്ന ബജറ്റായിരിക്കുമെന്നും ധനമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ബജറ്റ് അവതരണത്തിന് മുന്നോടിയായി ഉദ്യോഗസ്ഥരിൽ നിന്ന് രേഖകൾ അടങ്ങിയ പെട്ടി കൈപ്പറ്റിയ ശേഷമാണ് മന്ത്രിയുടെ പ്രതികരണം. പ്രായോഗിക ബജറ്റായിരിക്കുമെന്നും നടപ്പിലാക്കാൻ പറ്റുന്നതേ പറയൂവെന്നും മന്ത്രി വ്യക്തമാക്കി. ഏത് സർക്കാർ വന്നാലും തുടരാൻ പറ്റുന്ന പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നും കെ.എൻ ബാലഗോപാൽ വ്യക്തമാക്കി
Adjust Story Font
16

