'റൂമിലെത്തിയ ഉടൻ കടന്നാക്രമിച്ചു; ക്രൂരമായ ലൈംഗിക ആക്രമണം ആണ് നേരിടേണ്ടി വന്നത്; രാഹുൽ മാങ്കൂട്ടത്തലിനെതിരെയുള്ള മൊഴി അതീവ ഗുരുതരം
വിദേശത്തുള്ള യുവതിയുടെ മൊഴി വീഡിയോ കോൺഫറൻസ് വഴിയാണ് രേഖപ്പെടുത്തിയത്

പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ പുതിയ പരാതിക്കാരിയുടെ മൊഴി അതീവഗുരുതരം. ക്രൂരബലാത്സംഗം കൂടാതെ സാമ്പത്തിക ചൂഷണം നടത്തിയെന്നുമാണ് പ്രവാസിയായ യുവതിയുടെ മൊഴി. ഗർഭഛിദ്രം നടത്തിയ ഭ്രൂണത്തിന്റെ ഡിഎൻഎ പരിശോധനക്ക് രാഹുൽ സഹകരിച്ചില്ല. പരാതി നൽകിയാൽ കുടുംബത്തെ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ മൂന്നാമത്തെ യുവതിയുടെ മൊഴിവിവരങ്ങളാണ് പുറത്ത് വന്നത്. ' വിവാഹബന്ധത്തിൽ പ്രശ്‌നങ്ങളുണ്ടായ സമയത്താണ് താനുമായി സൗഹൃദം സ്ഥാപിക്കുന്നത്. വിവാഹം വേർപിരിയണമെന്നും തന്നെ വിട്ടുപോകാതിരിക്കാൻ ഒരു കുഞ്ഞുവേണമെന്ന് രാഹുൽ നിർബന്ധിക്കുകയും ചെയ്തു.പിന്നീട് നേരിൽ കാണണമെന്നും ആവശ്യപ്പെട്ടു. റെസ്‌റ്റോറന്റിൽ വച്ച് കാണാമെന്ന് പറഞ്ഞപ്പോൾ പൊതുപ്രവർത്തകൻ ആയതിനാൽ അവിടെ വച്ച് പറ്റില്ലെന്ന് പറഞ്ഞ് ഹോട്ടലിൽ റൂം ബുക്ക് ചെയ്യാനും നിർദേശിച്ചു.
റൂമിലെത്തിയ ഉടൻ ഒരു വാക്ക് പോലും പറയുന്നതിന് മുമ്പേ തന്നെ കടന്നാക്രമിച്ചു. ക്രൂരമായ ലൈംഗിക ആക്രമണം ആണ് നേരിടേണ്ടി വന്നത്.മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാകുകയും ചെയ്തു. ഓവുലേഷൻ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെയെന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ അസഭ്യം പറയുകയും അധിക്ഷേപിക്കുകയും ചെയ്തു. മറ്റ് ആരുടെയെങ്കിലും കുഞ്ഞാകുമെന്നായിരുന്നു അധിക്ഷേപം. ഇതിൽ മനംനൊന്ത് ഡിഎൻഎ പരിശോധനക്കായി പോയെങ്കിലും രാഹുൽ സഹകരിച്ചില്ല.
അബോർഷൻ വിവരം പറയാൻ വിളിച്ചപ്പോൾ ഫോണിൽ ബ്ലോക്ക് ചെയ്തു.രാഹുലിന്റെ സുഹൃത്തും സഹായിയുമായ ഫെനി നൈനാനെ വിവരം അറിയിച്ചെന്നും മൊഴിയിൽ പറയുന്നു. രാഹുൽ നടത്തിയ സാമ്പത്തിക ചൂഷണവും യുവതിയുടെ മൊഴിയിലുണ്ട്. പാലക്കാട് ഫ്‌ലാറ്റ് വാങ്ങിത്തരാൻ രാഹുൽ ആവശ്യപ്പെട്ടു. വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വർദ്ധക വസ്തുക്കളും വാങ്ങിക്കൊടുക്കേണ്ടി വന്നു. പരാതിയുമായി താനും മുന്നോട്ട് പോകുമെന്ന് മനസ്സിലാക്കിയ രാഹുൽ ഭീഷണിപ്പെടുത്തി. സഹോദരിയെയും അച്ഛനെയും അമ്മയെയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കി'യെന്നും യുവതിയുടെ മൊഴിയിൽ പറയുന്നു. വിദേശത്തുള്ള യുവതിയുടെ മൊഴി വീഡിയോ കോൺഫറൻസ് വഴിയാണ് രേഖപ്പെടുത്തിയത്. നാട്ടിലെത്തിയാൽ ഉടൻ രഹസ്യമൊഴിയും നൽകും.
Adjust Story Font
16

