പത്രികാ സമര്‍പ്പണം അവസാനിച്ചു; സൂക്ഷ്മ പരിശോധന നാളെ, വ്യാഴാഴ്ച വരെ പത്രിക പിൻവലിക്കാം
തെരഞ്ഞെടുപ്പിന്‍റെ അന്തിമ ചിത്രം വ്യാഴാഴ്ച അറിയാനാകും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചു. പ്രതിപക്ഷ നേതാവടക്കം നിരവധി പ്രമുഖര്‍ ഇന്ന് പത്രിക നല്‍കി. സൂക്ഷ്മ പരിശോധന നാളെ നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യാഴാഴ്ച അറിയാനാകും.
സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കും സീറ്റ് വിഭജന തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ ഇന്ന് മൂന്ന് മണിയോടെയാണ് സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. 341 സ്ഥാനാര്‍ഥികളില്‍ നിന്നായി 607 നാമനിര്‍ദേശ പത്രികകള്‍ ലഭിച്ചതായാണ് ഇന്നലെ പുറത്തുവന്ന വിവരം. നിശ്ചിത സമയത്തിനുള്ളിൽ ഇന്ന് വിവിധ ഇടങ്ങളിലായി 1,500-ലധികം പത്രികകള്‍ സമര്‍പ്പിച്ചിരിക്കുന്നതായാണ് പ്രാഥമിക വിവരം. പറവൂരില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അബൂയുസഫ്, തിരുവനന്തപുരത്ത് കെ.എസ് ശബരീനാഥന്‍, വി.എസ് ശിവകുമാര്‍, അരുവിക്കരയില്‍ ജെ.എസ് സ്റ്റീഫന്‍, ഇടത് സ്ഥാനാര്‍ഥി സുധീര്‍ കരമന എന്നിങ്ങനെ നിരവധി പ്രമുഖരും ഇന്ന് പത്രിക സമര്‍പ്പിച്ചു.
സമര്‍പ്പിച്ച പത്രികകളില്‍ ഏതെല്ലാം സ്വീകരിക്കുമെന്നും തള്ളുമെന്നുമുള്ള കാര്യത്തില്‍ നാളെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. തെരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം വ്യാഴാഴ്ച അറിയാനായേക്കും.
Adjust Story Font
16

