'ക്രിസ്മസ് കേക്കുമായി വീടുകളിൽ എത്തുന്നവരിൽ ആട്ടിൻ തോലിട്ട ചെന്നായ്ക്കളുമുണ്ട്'; വി.ഡി സതീശൻ
സംഘപരിവാറിന്‍റെ ആക്രമണങ്ങളെ രാജ്യവ്യാപകമായി പ്രതിരോധിക്കുമെന്നും സതീശൻ

തിരുവനന്തപുരം: രാജ്യത്തുടനീളം ക്രൈസ്തവർ വേട്ടയാടപ്പെടുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ക്രിസ്മസിന് കേക്കുമായി നമ്മുടെ വീടുകളിൽ എത്തുന്നവരിൽ ചിലർ ആട്ടിൻ തോലിട്ട ചെന്നായ്ക്കളാണ്. അവരാണ് രാജ്യവ്യാപകമായി ക്രൈസ്തവരെ ആക്രമിക്കുന്നത്. സംഘപരിവാറിന്‍റെ ആക്രമണങ്ങളെ രാജ്യവ്യാപകമായി പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ക്രിസ്മസ് ആഘോഷങ്ങൾക്കെതിരായ അക്രമം ദൗർഭാഗ്യകരമായ സംഭവമെന്ന് ക്ലീമിസ് ബാവ പറഞ്ഞു. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് നടക്കുന്നത്. ഇങ്ങനെ ചെയ്യുന്നവർ വെറുപ്പ് മാത്രമേ സമ്പാദിക്കുകയുള്ളൂവെന്നും ക്ലീമിസ് ബാവ കൂട്ടിച്ചേര്‍ത്തു.
ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് എതിരെ ഉണ്ടാകുന്ന അതിക്രമങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രിയെ സിബിസിഐ ആശങ്ക അറിയിച്ചിട്ടുണ്ട് . വിഷയം കേന്ദ്രമന്ത്രി ജോർജ് കുര്യനെയും ധരിപ്പിച്ചു. ആരുടെ പേരിൽ ഏത് സ്ഥലത്തുണ്ടാകുന്ന അക്രമങ്ങളെയും അപലപിക്കപ്പെടേണ്ടതാണന്ന് മാർത്തോമാ സഭ ഡൽഹി ബിഷപ്പ് സക്കറിയാസ് മാര്‍ അപ്രേം എപ്പിസ്കോപ്പ പറഞ്ഞു.
ജബൽപൂരിൽ ക്രിസ്ത്യൻ പള്ളിക്കകത്ത് ബിജെപി പ്രവർത്തകർ നടത്തിയ ആക്രമത്തിൽ പ്രതിഷേധം ശക്തമാവുകയാണ്. ക്രിസ്ത്യൻ മതവിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ ഓരോ വർഷവും വർദ്ധിച്ചു വരികയാണന്ന് കാത്തലിക് ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യ കുറ്റപ്പെടുത്തി. ക്രിസ്തുമസ് ദിനങ്ങളിൽ പോലും വിവിധ സംസ്ഥാനങ്ങളിൽ ഉണ്ടാകുന്ന അതിക്രമങ്ങളിൽ ആശങ്കയുണ്ട്. ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് സമാധാനപരമായ ക്രിസ്മസ് ആഘോഷിക്കാൻ പറ്റണമെന്നും ആവശ്യപ്പെട്ടു.
Adjust Story Font
16

