'പരിഹരിക്കാൻ പറ്റാത്ത നിലക്കുള്ള പ്രശ്നം ഇപ്പോഴില്ല': നിലപാട് മയപ്പെടുത്തി പി.വി.അൻവർ
''വാഹനത്തിന് പുറത്തുനിന്നാലും ഡോറിൽനിന്നാലും ബസിന്റെ പിന്നിലെ കോണിയിൽ നിന്നാലും ലക്ഷ്യത്തിലെത്തും''

മലപ്പുറം: നിലമ്പൂരിൽ നിലപാട് മയപ്പെടുത്തി പി.വി അൻവർ. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് എന്ന നിലയിൽ ആണ് ഷൗക്കത്തിനെ കുറിച്ച് അഭിപ്രായം പറഞ്ഞത്. പരിഹരിക്കാൻ പറ്റാത്ത നിലക്കുള്ള പ്രശ്നം ഇപ്പോഴില്ലെന്നും അൻവർ പറഞ്ഞു.
കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള ലീഗ് നേതാക്കളുമായുള്ള ചർച്ചക്ക് ശേഷമായിരുന്നു അൻവറിന്റെ പ്രതികരണം. അൻവർ യുഡിഎഫിനൊപ്പം ഉണ്ടാകുമോ എന്നത് കാത്തിരുന്നു കാണാമെന്ന് പി.എം.എ സാലം പറഞ്ഞു.
വാഹനത്തിന് പുറത്തുനിന്നാലും ഡോറിൽനിന്നാലും ബസിന്റെ പിന്നിലെ കോണിയിൽ നിന്നാലും ലക്ഷ്യത്തിലെത്തും. എന്നാൽ ഇപ്പോൾ നല്ല മഴ ആയതുകൊണ്ട് കോണിയിൽനിന്ന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണെന്നും അന്‍വര്‍ പറഞ്ഞു. ഇന്ത്യ- പാക് പ്രശ്നം പരിഹരിച്ചില്ലേ, ഈ പ്രശ്നവും പരിഹരിക്കുമെന്നും അൻവർ കൂട്ടിച്ചേർത്തു. യുഡിഎഫ് യോഗത്തിന് ശേഷം വി.ഡി. സതീശന്റെ പ്രസ്താവന പോസിറ്റീവായിട്ടാണോ കാണുന്നത് എന്ന ചോദ്യത്തിന്, ഐ ആം ഓൾവേയ്സ് പോസിറ്റീവ് എന്നായിരുന്നു മറുപടി.
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണക്കമോ വേണ്ടയോ എന്നത് പി.വി.അൻവറിന് തീരുമാനിക്കാമെന്നായിരുന്നു യുഡിഎഫ് യോഗത്തിന് ശേഷമുള്ള വി.ഡി സതീശന്റെ പ്രതികരണം. 'അൻവർ വ്യക്തിപരമായാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. അതിന് ശേഷം യുഡിഎഫിന്റെ നിലപാട് പറയും. നേതാക്കൾ അൻവറുമായി കൂടിക്കാഴ്ച നടത്തിയത് സൗഹൃദ സന്ദർശനമാണെന്നും സതീശൻ വ്യക്തമാക്കിയിരുന്നു.
അതേസമയം മുന്നണി പ്രവേശനമാണ് അന്‍വര്‍ ലക്ഷ്യമിടുന്നത്. നിലമ്പൂരിൽ മത്സരിക്കുമെന്ന ഭീഷണിയും അൻവർ മുഴക്കിയിരുന്നു.
Adjust Story Font
16

